കൽപ്പറ്റ: തലപ്പുഴയിൽ മാവേയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ ഊർജിതമാക്കി. മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ഉഗ്രപ്രഹരശേഷിയുള്ള ബോംബുകൾ എവിടെ നിന്ന് കിട്ടി എന്നതിൽ അന്വേഷണം തുടരുമ്പോൾ കനത്ത ജാഗ്രതയിലാണ് മേഖല.
കബനീദളത്തിലെ അഭിപ്രായ ഭിന്നത കാരണം കഴിഞ്ഞ ഫെബ്രുവരിയോടെ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ അന്യസംസ്ഥാനക്കാരായ മാവോയിസ്റ്റുകൾ കേരളം വിട്ടെന്ന വിവരം ലഭിച്ചിരുന്നു. സി പി മൊയ്തീൻ, കൽപ്പറ്റ സ്വദേശി സോമൻ, തൃശ്ശൂർ സ്വദേശി മനോജ്, ആഷിക്, എന്നീ മാവോയിസ്റ്റുകളാണ് കബനീദളത്തിൽ ഇനി അവശേഷിക്കുന്ന നാല് പേരെന്നാണ് വിവരം.
മക്കിമലയിൽ നിന്ന് ലഭിച്ച സ്ഫോടക വസ്തുക്കൾ നിർമിക്കാനായി മാവോയിസ്റ്റുകൾക്ക് എവിടെ നിന്നാണ് ഇവ ലഭിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് പൊലീസ് ഇപ്പോൾ തേടുന്നത്. ഇതര സംസ്ഥാനക്കാർ കേരളം വിട്ടതും, മാവോയിസ്റ്റ് അംഗം സുരേഷിനു കാട്ടാന ആക്രമണമേറ്റതും ചന്ദ്രുവും ഉണ്ണി മായയും അറസ്റ്റിലായതും തുടങ്ങി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കമാൻഡർ അംഗം കവിതയുടെ മരണവുമെല്ലാം സംഘടനയുടെ അംഗബലത്തിന് കോട്ടം തട്ടി എന്നായിരുന്നു പൊലീസ് നിഗമനം.
കവിതയുടെ മരണത്തിന് പകരം ചോദിക്കും എന്ന് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സംഘടന നിർജീവമല്ല എന്ന് കാണിക്കാനായി മാവോയിസ്റ്റുകൾ നടത്തിയ നീക്കമായാണ് മക്കിമലയിൽ സ്ഫോടന വസ്തുക്കൾ സ്ഥാപിച്ചതെന്നും സൂചനകൾ പുറത്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക