ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചതായി ആരോപണം. വൈസ് ചാൻസിലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ മലയാളി വിദ്യാർത്ഥികൾ അടക്കം അഞ്ചു പേരെ സര്‍വകലാശാലയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ന്യൂനപക്ഷ – ദളിത് വിദ്യാര്‍ത്ഥികൾക്കെതിരെയാണ് നടപടി എടുത്തത്.
വൈസ് ചാൻസലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമം നടത്തി എന്നടക്കം കുറ്റങ്ങൾ ചുമത്തി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ് അഹമ്മദ്, സൊഹൈൽ അഹമ്മദ്, അസിക വിഎം, മോഹിത്, എന്നിവർക്കെതിരെയാണ് സർവകലാശാല നടപടി.
രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട പോലെ തങ്ങളെയും പ്രതികാര നടപടിയിലൂടെ അഡ്മിനിസ്ട്രേഷൻ ദ്രോഹിക്കുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കൃപ മരിയ ജോർജ് പ്രതികരിച്ചു. സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥി യൂണിയൻ ഫണ്ട് അനുവദിക്കുന്നത് വൈകിക്കുന്നതിനും വാർഷികാഘോഷ പരിപാടിയായ ‘സുകൂൻ’ നടത്താൻ സമ്മതിക്കാത്ത നടപടിയിലുമാണ് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത്. നടപടി നേരിട്ട വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പുകൾ ഉൾപ്പടെ തുലാസിലാണ്.
എസ്എഫ്ഐയാണ് യൂണിവേഴ്സിറ്റി യൂണിയന് നേതൃത്വം കൊടുത്തത്. നടപടി നേരിടുന്ന വിദ്യാര്‍ത്ഥികളോട് ജൂലൈ 1 മുതൽ ആറ് മാസത്തേക്ക് ക്ലാസിൽ പ്രവേശിക്കാൻ പാടില്ലെന്നും ഹോസ്റ്റൽ ഒഴിയണമെന്നും അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു. ഇത്തരം നടപടിയുണ്ടായാൽ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് റദ്ദ് ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക