കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് സാമ്പത്തിക വിദഗ്ധനും നൊബേല്‍ പ്രൈസ് ജേതാവുമായ അമര്‍ത്യ സെന്‍. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്തെന്നപോലെ വിചാരണ ഇല്ലാതെയുള്ള തടങ്കൽ രാജ്യത്ത് വ്യാപകമാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്ര’മല്ല എന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ,” യു.എസില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ സെന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ബംഗാളി മാധ്യമത്തോട് സംസാരിക്കവെ പ്രതികരിച്ചു. “ഓരോ തെരഞ്ഞെടുപ്പിന് ശേഷവും ഞങ്ങൾ എപ്പോഴും ഒരു മാറ്റം കാണുമെന്ന് ചിന്ദിക്കുന്നു. ആളുകളെ വിചാരണ ഇല്ലാതെ ജയിലിൽ അടയ്ക്കുക, പണക്കാരനും ദരിദ്രനും തമ്മിലുള്ള അന്തരം കൂട്ടുക തുടങ്ങിയ ചില കാര്യങ്ങൾ ഇപ്പോഴും തുടരുകയാണ്. നിശ്ചയമായും അത് അവസാനിപ്പിക്കേണ്ടതുണ്ട്” അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഒരു മതേതര ഭരണഘടനയുള്ള മതേതര രാജ്യമായിരിക്കുമ്പോൾ, രാഷ്ട്രീയമായി തുറന്ന മനസ്സുള്ളവരായിരിക്കേണ്ടത് ആവശ്യമാണെന്നും സെന്‍ പ്രതികരിച്ചു.
ഒരു ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുക എന്ന ആശയം ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല. പുതിയ കേന്ദ്രമന്ത്രിസഭ നേരത്തെയുള്ള മന്ത്രിസഭ പോലെ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “മന്ത്രിമാർ സമാനമായ വകുപ്പുകൾ വഹിക്കുന്നു. നേരിയ പുനഃസംഘടനയുണ്ടെങ്കിലും രാഷ്ട്രീയമായി ശക്തിപ്പെട്ടവർ ഇപ്പോഴും ശക്തരാണ്,” അദ്ദേഹം പറഞ്ഞു. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന തന്റെ കുട്ടിക്കാലത്ത് വിചാരണയില്ലാതെ ആളുകളെ ജയിലിലടച്ചിരുന്നതായി 90കാരനായ സെൻ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക