പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് യെദ്യൂരപ്പയുടെ 3 അനുയായികളെ കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. യെദ്യൂരപ്പ ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയിട്ടുള്ള കേസിൽ 750 പേജ് ഉള്ള കുറ്റപത്രം ആണ് ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചിട്ടുള്ളത്.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അനുസരിച്ച് പരാതിയിൽ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും അത് മറച്ചുവെക്കാൻ ശ്രമിച്ചു എന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.യെദ്യൂരപ്പയുടെ 3 അനുയായികളെ കേസിൽ പ്രതി ചേർത്തിട്ടുള്ളത് സിസിടിവി ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ്. പോക്സോ വകുപ്പിന് പുറമേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 A, 214, 204 എന്നീ വകുപ്പുകൾ കൂടി യെദ്യൂരപ്പക്കെതിരെ ചുമത്തിയിട്ടുണ്ട്.
അമ്മയോടൊപ്പം സഹായം ചോദിച്ചെത്തിയ 17കാരിയെ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ വസതിയിലെ സ്വകാര്യമുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പരാതിക്കാസ്പദമായ സംഭവം. 2 ലക്ഷം രൂപ പരാതി പിൻവലിക്കുന്നതിനായി പെൺകുട്ടിയുടെ കുടുംബത്തിന് യെദ്യൂരപ്പ വാഗ്ദാനം ചെയ്തുവെന്നും അന്വേഷണസംഘം കുറ്റപത്രത്തിൽ പറയുന്നുണ്ട്. അതേ സമയം രാഷ്ട്രീയ ഇടപെടൽ കേസിൽ തന്നെ കുടുക്കാൻ ഉണ്ടായിട്ടുണ്ടെന്ന് യെദ്യൂരപ്പയും ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക