ആലപ്പുഴ: മനുഷ്യരിലേക്കു പക്ഷിപ്പനി പടരുന്നത് തടയാനായി രോഗം സ്ഥിരീകരിച്ച പക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കണമെന്ന നിര്‍ദേശം ജില്ലയില്‍ ലംഘിക്കപ്പെട്ടു. ഒരാഴ്ച മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ കോഴികളെ ഗ്ലൗസ് പോലുമില്ലാതെ കുഴിച്ചിട്ട കര്‍ഷകര്‍ക്കുപോലും പ്രതിരോധമരുന്നായ ഒസള്‍ട്ടാമിവര്‍ ഗുളിക വിതരണംചെയ്തില്ല.
പക്ഷിപ്പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് ഒരാഴ്ച മുന്‍പ് പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശത്തില്‍ രോഗ ബാധയുള്ള പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ക്ക് പ്രതിരോധഗുളിക ശുപാര്‍ശ ചെയ്തിരുന്നു. പ്രതിരോധനടപടികള്‍ക്കും ബോധവത്കരണത്തിനും വേണ്ടി വണ്‍ ഹെല്‍ത്ത് വൊളന്റിയര്‍മാരുടെ സേവനവും ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കള്ളിങ് നടപടികൾ പൂര്‍ത്തിയായ ഇടങ്ങളില്‍പ്പോലും വണ്‍ ഹെല്‍ത്ത് വൊളന്റിയര്‍മാരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ സേവനം ലഭിച്ചില്ലെന്നാണു കർഷകർ ഉന്നയിക്കുന്ന പരാതി.
പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രതിരോധ നടപടികളിലെ പോരായ്മകള്‍ എടുത്തുകാട്ടി കേന്ദ്രം നിയോഗിച്ച ദ്രുത പ്രതികരണസംഘം (ആര്.ആര്.ടി.) കേന്ദ്രത്തിന് റിപ്പോര്‍ട്ടു സമർപ്പിച്ചതായാണ് വിവരം. രോഗം സ്ഥീരകരിച്ച ഫാമിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്താലും പരിശോധനാഫലത്തിന് കാത്തിരിക്കുകയാണ് ജില്ലയിലെ മൃഗസംരക്ഷണവകുപ്പ് അധികൃതര്‍. അത് രോഗവ്യാപനം കൂടാൻ കാരണമാകും. അതിനാല്‍, പരിശോധനാഫലത്തിന് കാത്തിരിക്കാതെ കള്ളിങ് നടത്തണമെന്നാണ് അവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക