തിരുവനന്തപുരം: പ്രതിസന്ധി തരണം ചെയ്യാനുള്ള തീവ്ര ശ്രമം തുടങ്ങിയിരിക്കുകയാണ് സപ്ലൈകോ. അമ്പതാം വാർഷികത്തോടനുബന്ധിച്ച് പഞ്ചസാര ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ എല്ലാ ഔട്ട്ലെറ്റുകളിലേക്കും സ്റ്റോക്ക് എത്തി. ബ്രാൻഡഡ് സാധനങ്ങൾക്ക് വലിയ വിലക്കുറവും നൽകുന്നുണ്ട്. ധനവകുപ്പ് കൂടുതൽ പണം കൂടി അനുവദിച്ചാൽ പ്രതിസന്ധി പൂർണമായി ഒഴിയും.
സപ്ലൈകോയിൽ കാലിയായിരുന്ന റാക്കുകൾ എല്ലാം നിറയുന്നുണ്ട്. പയറും ഉഴുന്നും മുളകും വെളിച്ചെണ്ണയും തുടങ്ങി ഒട്ടുമിക്ക സാധനങ്ങൾ എല്ലാം ഔട്ട്ലെറ്റുകളിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ ഓണത്തിന്റെ സമയത്ത് തുടങ്ങിയ പ്രതിസന്ധിയിൽ നിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് സപ്ലൈകോ. പഞ്ചസാര കൂടി വന്നാൽ പൂർണ്ണമായും സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാം.
വടക്കൻ കേരളത്തിലെ ചില ഔട്ട്ലെറ്റുകളിൽ പഞ്ചസാരയും സ്റ്റോക്ക് എത്തിത്തുടങ്ങി. പരിപ്പിന്റെ ലഭ്യതയിലും ചെറിയ ക്ഷാമം ഉണ്ടായി. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ഔട്ട്ലെറ്റുകളിലും 13 ഇന സാധനങ്ങളും ഉറപ്പാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം. സപ്ലൈകോയുടെ സ്വന്തം ഉൽപ്പന്നമായ ശബരി ഉൾപ്പടെയുള്ള എഫ്എംസിജി സാധനങ്ങൾക്ക് വലിയ ഓഫറും നൽകുന്നുണ്ട്. ഇതിന് മുൻപ് സപ്ലൈകോയിലെത്തി നിരാശരായി മടങ്ങിയിരുന്ന ആളുകളുടെ മുഖത്ത് ഇന്ന് സന്തോഷമുണ്ട്.
വിതരണക്കാർക്ക് കൊടുക്കാനുള്ള തുക കൂടി ലഭ്യമാക്കിയാൽ അല്ലലില്ലാതെ സപ്ലൈകോയ്ക്ക് മുന്നോട്ടു നീങ്ങാം. ധന വകുപ്പ് യഥാസമയം പണം നൽകുമെന്ന് പ്രതീക്ഷയിലാണ് അൻപതാം വാർഷികത്തിൽ സപ്ലൈകോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക