ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. വിഷയം ഇന്ന് പാർലമെന്റിൽ ഇന്ത്യ സഖ്യം ഉന്നയിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും ലോക്സഭയിൽ നീറ്റ് വിവാദം ഉന്നയിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
നീറ്റ് വിഷയം ശക്തമായി ഉയർത്തണമെന്ന് യോഗത്തിൽ പാർട്ടികളുടെ പ്രതിനിധികളെല്ലാം ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് പാർലമെന്റിലടക്കം വിഷയത്തിൽ ആഞ്ഞടിക്കാൻ യോഗം തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ട് ഇന്ന് സഭയിൽ നോട്ടീസ് നൽകും.
അതേസമയം ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനീവാസ് നേതൃത്വം നൽകിയ മാർച്ചിനിടെ സംഘർഷമുണ്ടായിരുന്നു.
പൊലീസ് വെച്ചിരുന്ന ബാരിക്കേഡുകൾ മാറ്റി പ്രതിഷേധത്തിന് പ്രവർത്തകർ ശ്രമം നടത്തിയതോടെ പൊലീസ് ലാത്തിവീശി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. എൻ ടി എ ആസ്ഥാനത്തേക്ക് എൻ എസ് യു ഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിലാണ് അവസാനിച്ചത്. ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക