ലോക്സഭയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷ ബഹളത്തിന് കാരണമായി. സ്പീക്കർ ഓം ബിർല രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയുടെ സമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതോടെയാണ് സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായത്.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. വീണ്ടും തിങ്കളാഴ്ച രാവിലെയാണ് സഭ ചേരുക. പ്രതിപക്ഷ നേതാവ് ആയ ശേഷം രാഹുൽഗാന്ധി ആദ്യമായി സഭയിൽ ഉന്നയിക്കുന്ന വിഷയമാണ് നീറ്റ് ചോദ്യപേപ്പർ വിവാദം. വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് പറഞ്ഞ രാഹുൽഗാന്ധി രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന വിഷയമാണിത് എന്നും മാധ്യമങ്ങളും ജനങ്ങളും ആ ചർച്ചയിൽ പങ്കാളികളാകണം എന്നും പറഞ്ഞു.
ഇന്ത്യൻ സർക്കാരും പ്രതിപക്ഷവും വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ ഒറ്റക്കെട്ടാണ് എന്ന സന്ദേശമാകണം പാർലമെന്റിൽ നിന്നുണ്ടാകേണ്ടത് എന്നും സഭയിൽ വിഷയം ഉന്നയിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക