ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കി നടൻ വിജയ്. തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നും വിജയ് പറഞ്ഞു. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് വിജയ് പറഞ്ഞു. നമുക്ക് വേണ്ടത് മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്നാടിന് വേണ്ടത് നല്ല നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണമെന്നതാണ് തന്റെ ആഗ്രഹമെന്നും വിജയ് പറഞ്ഞു.
തമിഴ്നാട്ടിൽ പലമേഖലകളിലും നല്ല നേതാക്കൾ ഇല്ലെന്ന് വിജയ് പറഞ്ഞു. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരുകയും നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കി കൃത്യമായി നിരീക്ഷിക്കണമെന്നും അപ്പോഴാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയുള്ളൂവെന്നും വിജയ് ചടങ്ങിൽ പറഞ്ഞു.
തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാനെന്ന് വിജയ് കുട്ടികളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണമെന്നും ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്നും വിജയ് കുട്ടികളോട് പറഞ്ഞു.
ചടങ്ങിനെത്തിയ വിജയ് വേദിയിൽ ഇരിക്കാതെ കുട്ടികളോടൊപ്പം സദസിലാണ് ആദ്യം ഇരുന്നത്. പ്രബലജാതിക്കാരായ സഹപഠികൾ മർദിച്ച ദളിത് വിദ്യാർത്ഥിക്കൊപ്പമാണ് വിജയ് ഇരുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിച്ച വിജയ് താത്കാലിക സന്തോഷങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് പറഞ്ഞു.
തമിഴ്നാട്ടിലെ ഒരോ നിയമസഭ മണ്ഡലത്തിലേയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയാണ് വിജയ് ആദരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ ചടങ്ങ് നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക