ജമ്മു കാശ്മീരിലെ കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പി കെ ഫിറോസിനും യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനും എതിരെയുള്ള കേസിലെ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ഒരു കോടിയോളം രൂപ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ജമ്മുകശ്മീരിലെ കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിന് പിരിച്ചെടുത്തിരുന്നു. ഈ ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് പി കെ ഫിറോസിനും സി കെ സുബൈറിനും എതിരെ അന്നത്തെ യൂത്ത് ലീഗ് ദേശീയ കൗൺസിൽ അംഗമായ യൂസഫ് പടനിലമാണ് രംഗത്തെത്തിയത്.
2021ൽ നടന്ന സംഭവത്തിൽ കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ നിന്ന് 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും ചേർന്ന് വക മാറ്റി ചെലവഴിച്ചെന്ന് ആരോപിച്ചാണ് യൂസഫ് പരാതി നൽകിയത്. ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് കുന്ദമംഗലം കോടതിയിലുള്ള കേസിന്റെ നടപടിക്രമങ്ങൾ മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിട്ടത്.
നേരത്തെ കേസിൽ കുന്ദമംഗലം കോടതിയിൽ ഹാജരായി പി കെ ഫിറോസും സി കെ സുബൈറും ജാമ്യം നേടിയിരുന്നു. പരാതി പോലീസ് അന്വേഷിച്ചു എന്നും ഒരുവിധത്തിലുള്ള തെളിവുകളും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും ഇരുവരും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക