കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണ കമ്മീഷൻ റിപ്പോട്ട് വൈസ് ചാൻസലർക്ക് കൈമാറി.
വിഷയത്തിൽ ഡീൻ എംകെ നാരായണൻ കൃത്യമായ ഇടപെടൽ നടത്തിയില്ല. അസി. വാഡൻ ഹോസ്റ്റലിൽ ഒന്നും ശ്രദ്ധിച്ചില്ല. വിദ്യാർത്ഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷൻ ഉന്നയിച്ച വിമർശനം. ഇരുവരും ഇപ്പോൾ സസ്പെഷനിലാണ്. വെറ്റിനറി സർവകലാശാല വിസി 3 അംഗ കമ്മീഷനെയാണ് നിയമിച്ചത്. പൂക്കോട് ക്യാമ്പസിൽ വച്ചാണ് സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായത്. ചുമതലയുളള ഡീനും ഹോസ്റ്റൽ ചുമതലയുള്ള അസി. വാഡനും വീഴ്ച പറ്റിയെന്ന് കാട്ടി സർവകലാശാല രണ്ടുപേരെയും സസ്പെൻഡ് ചെയ്തിരുന്നു.
കൂടുതൽ നടപടി എടുക്കണോ എന്ന് പരിശോധിക്കാനാണ് വൈസ് ചാൻസലറായിരുന്ന പിസി ശശീന്ദ്രൻ മൂന്നംഗ അന്വേഷണ കമ്മീഷനെ വച്ചത്. മാർച്ച് 6നാണ് കമ്മീഷനെ നിയമിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നൽകിയിരുന്ന നിർദേശം. അക്കാദമിക് ഡയറക്ടർ സി ലത അധ്യക്ഷയായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. അതിക്രൂര മർദനം സിദ്ധാർത്ഥൻ അനുഭവിച്ചിട്ടും ഡീൻ കാര്യക്ഷമമായി ഇടപെട്ടില്ല എന്നാണ് പ്രൊഫ എംകെ നാരായണനെതിരായ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക