ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ കേന്ദ്രം. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഇക്കാര്യം അറിയിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ മേൽക്കൂര തകർന്ന് ഒരാൾ മരണപ്പെട്ട സംഭവത്തിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗാമായാണ് പുതിയ തീരുമാനം.
എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദേശം. ഭാവിയിൽ ഇനങ്ങനെയുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയാണ് കനത്ത മഴയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലെ മേൽക്കൂര തകർന്നുവീണ് ടാക്സി ഡ്രൈവർക്ക് ജീവൻ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തെത്തുടർന്ന് ഒന്നാംടെർമിനലിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ടെർമിനലിൽ യാത്രക്കാർ വരുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കുമുകളിലേക്ക് മേൽക്കൂരയും ഇരുമ്പുതൂണുകളും തകർന്നു താഴേക്ക് വീഴുകയായിരുന്നു.
പുലർച്ചെ യാത്രക്കാർ കുറവായതാണ് വൻദുരന്തം വഴിമാറിപ്പോയി. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്നു ലക്ഷം രൂപവീതവും ആശ്വാസധനം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് സാങ്കേതികകമ്മിറ്റിയെ നിയോഗിച്ചതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക