തീയേറ്ററിൽ മികച്ച അഭിപ്രായം നേടി തുടരുന്ന പ്രഭാസ് നായകനായെത്തിയ ‘കൽക്കി 2898 എഡി’യെ പ്രശംസിച്ച് നടൻ രജനികാന്ത്. സംവിധായകൻ നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന് രജനികാന്ത് പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.
‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം. സംവിധായകൻ നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു. നാഗ് അശ്വിനും അമിതാഭ് ബച്ചനും പ്രഭാസിനും കമൽഹാസനും ദീപിക പദുകോണിനും ഒപ്പം മുഴുവൻ കൽക്കി ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു’, രജനികാന്ത് കുറിച്ചു.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ‘കൽക്കി 2898 എഡി’ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 2024 ജൂൺ 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ആദ്യദിനം ആഗോളതലത്തിൽ 191 കോടിരൂപ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.
അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസും ‘ക്യാപ്റ്റൻ’ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രത്തെ കമൽ ഹാസനും ‘റോക്സി’യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക