കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 3.69 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി. വാട്സ്ആപ് വഴിയാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെട്ടത്. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് കൂടുതൽ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്. പണം നൽകിയതിനുശേഷം ലാഭമോ, കൈമാറിയ പണമോ കൊടുക്കാതെ പറ്റിക്കുകയായിരുന്നു.
വേറൊരു പരാതിയിൽ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നുപറഞ്ഞ് വിളിച്ച് 1,43,910 രൂപ തട്ടിയെടുത്തു. പരാതിക്കാരനെ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നുപറഞ്ഞ് വിളിക്കുകയും കാർഡ് അപ്ഡേറ്റ് ചെയ്യാനാണെന്ന വ്യാജേന ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി പണം തട്ടുകയായിരുന്നു.
ഓൺലൈൻ വഴി ലോണിന് അപേക്ഷിച്ച വ്യക്തിക്ക് 5,760 രൂപ നഷ്ടമായി. ലോണിന് അപേക്ഷിച്ച ശേഷം ലോൺ കിട്ടുന്നതിനായി പ്രോസസിങ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച പണമോ പ്രോസസിങ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകാതെ പറ്റിക്കുകയായിരുന്നു.
മറ്റൊരു പരാതിയിൽ ഓൺലൈൻ ലോൺ എടുക്കാൻ വേണ്ടി ആപ് ഇൻസ്റ്റാൾ ചെയ്യുകയും ലോണിന് അപേക്ഷിക്കാതെ തന്നെ 3725 രൂപ അക്കൗണ്ടിൽ ക്രെഡിറ്റായി. അതിനുശേഷം ഭീഷണിയിലൂടെ 6000 രൂപ അടപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക