മുംബൈ: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (ടി.ഐ.എസ്.എസ്) ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിലെ നൂറോളം അധ്യാപക-അനധ്യാപക ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇനി ഇവരുടെ കരാർ പുതുക്കില്ലെന്നും ജൂൺ 30 ന് ജീവനക്കാരുടെ സേവനങ്ങൾ അവസാനിപ്പിക്കുമെന്നുമാണ് അറിയിപ്പ് കിട്ടിയത്. ജീവനക്കാർക്ക് ജൂൺ 28 നാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇതോടെ വർഷങ്ങളോളം ടിസില്‍ ജോലി ചെയ്തിരുന്ന നൂറുക്കണക്കിന് ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
നാല് കാമ്പസുകളിലുമായി 55 ഫാക്കൽറ്റി അംഗങ്ങളേയും 60 ഓളം അനധ്യാപക ജീവനക്കാരെയുമാണ് ഒരു അറിയിപ്പും കൂടാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ജോലി നഷ്ടമായ ടീച്ചിംഗ് സ്റ്റാഫുകളിൽ 20 പേർ മുംബൈ കാമ്പസിൽ നിന്നും 15 പേർ ഹൈദരാബാദിൽ നിന്നും 14 പേർ ഗുവാഹത്തിയിൽ നിന്നും 6 പേർ തുൾജാപൂരിൽ നിന്നുമുള്ളവരാണ്. ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്ന് ഗ്രാന്റ് ലഭിക്കാത്തതാണ് പിരിച്ചുവിടലിന് പിന്നിലെന്നാണ് ലഭിച്ച വിശദീകരണം.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിലെ ടിസിലെ നൂറോളം അധ്യാപക-അധ്യാപക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിക്കെതിരെ ടിസിലെ വിദ്യാര്‍ഥി സംഘടനയായ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം രംഗത്തുവന്നു. വിദ്യാർഥികളെ നിരന്തരം ടാർഗറ്റ് ചെയ്യുകയും കാമ്പസ് ജനാധിപത്യത്തെ നശിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കീഴിലുള്ള നിലവിലെ ടിസ് ഭരണകൂടം ജീവനക്കാർക്കെതിരെയും ആക്രമണം നടത്തുകയാണെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം കുറ്റപ്പെടുത്തി. ഇത് ടിസ് അഡ്മിനിസ്ട്രേഷന്റെ പൂർണ്ണ പരാജയമാണെന്നും പ്രസ്താവനയിൽ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക