ബാര്‍ബഡോസ്: വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. 2024 ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജഡേജയും പ്രഖ്യാപനം അറിയിച്ചത്. ക്രിക്കറ്റിലെ മറ്റു ഫോർമാറ്റുകളിൽ തുടർന്നും കളിക്കുമെന്നും രവീന്ദ്ര ജഡേജ അറിയിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ജഡേജ.
‘ഹൃദയം നിറഞ്ഞ നന്ദിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിനോട് വിടപറയുകയാണ്. അഭിമാനത്തോടെ കുതിച്ചുമുന്നേറുന്ന ഒരു കുതിരയെ പോലെ എന്റെ ഏറ്റവും മികച്ചത് ഞാന്‍ രാജ്യത്തിന് വേണ്ടി എപ്പോഴും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മറ്റു ഫോര്‍മാറ്റുകളില്‍ തുടരും’, ജഡേജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ലോകകപ്പ് സ്വന്തമാക്കുക എന്നത് എപ്പോഴും ഒരു സ്വപ്നമായിരുന്നു. എന്റെ ടി20 കരിയറിന്റെ ഏറ്റവും അത്യുന്നതിയായിരുന്നു ലോകകപ്പ് നേട്ടം. എല്ലാ ഓര്‍മ്മകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റി20യിൽ 74 മത്സരങ്ങളിൽനിന്ന് 515 റൺസ് സ്വന്തമാക്കി. 54 വിക്കറ്റുകളും താരം ട്വന്റി20യിൽ വീഴ്ത്തി. ആറ് ട്വന്റി20 ലോകകപ്പുകളിൽ ജഡേജ ഇന്ത്യൻ ടീമിന്റെ ഭാഗമായി. ഫീൽഡിങ്ങിലും ഇന്ത്യയുടെ വിശ്വസ്തനായ താരമാണു ജഡേജ. രോഹിത് ശർമയും രവീന്ദ്ര ജഡേജയും ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരുമിച്ചാണ് അരങ്ങേറ്റ മത്സരം കളിച്ചത്. 2006 ലെ ദേവ്ധർ ട്രോഫിയിൽ വെസ്റ്റ് സോണിനു വേണ്ടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക