ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനം കാഴ്ച വെച്ചിരുന്നു.
‘ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതില്‍ കപ്പുയര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കുന്നു. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്’, മത്സരത്തിന് ശേഷം കോഹ്ലി പറഞ്ഞു.
ടൂര്‍ണമെന്റിലെ ഫൈനല്‍ ഒഴികെയുള്ള മത്സരങ്ങളില്‍ മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ കോഹ്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍ണായകമായ 76 റണ്‍സ് നേടി ടീമിനെ കപ്പില്‍ മുത്തമിടീച്ചാണ് കോഹ്ലിയുടെ മടക്കം. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.
ട്വന്റി 20 ലോകകപ്പില്‍ രണ്ടാം കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഹിറ്റ്മാനും പിള്ളേരും കപ്പുയര്‍ത്തിയത്.
മികച്ച തുടക്കവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിറകേ പന്തും, സൂര്യ കുമാറും ഔട്ടായി. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടാന്‍ സഹായിച്ചത്. അവസാന ഓവറില്‍ മില്ലറിനെ പുറത്താക്കിയ സൂര്യ കുമാര്‍ യാദവിന്റെ ക്യാച്ചാണ് നിര്‍ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക