ദുബൈ: ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല തൊടുത്തുവിട്ട റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച് 18 പേർ പരിക്ക്. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായി.
അതേസമയം ഇസ്രായേൽ സൈന്യം ലബനാന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് വ്യക്തമാക്കി. സംഘർഷം വ്യാപകമായ സാഹചര്യത്തിൽ ലബനാനിൽ നിന്ന് പൗരൻമാരോട് ഉടൻ മടങ്ങാൻ സൗദി അറേബ്യ നിർദേശിച്ചു. ലബനാൻ സ്ഥിതിഗതികൾ വിലയിരുത്തിയതായി തുർക്കി, ഇറാൻ നേതാക്കൾ വ്യക്തമാക്കി.
യുദ്ധം ഉണ്ടായാൽ ലബനാന്റെ കൂടെ നിൽക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ അറിയിച്ചിരുന്നു. റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രായൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. വ്യോമാക്രമണത്തിനു പുറമെ നിരവധി പേർ ഷെല്ലാക്രമണത്തിലും കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ശുജാഇയയിൽ കഴിഞ്ഞ ദിവസവും ഇസ്രായേൽ ആക്രമണം നടത്തി.ഹമാസ് നിർമിത തുരങ്കങ്ങൾക്കുള്ളിലും പുറത്തുമായി ശക്തമായ ആക്രമണമാണ് തുടരുന്നതെന്ന് സൈന്യം വ്യക്തമാക്കി.
അതേസമയം, തുരങ്കങ്ങളിൽ ഫലസ്തീനികളെ ഇസ്രായേൽ സൈന്യം മനുഷ്യകവചമാക്കുന്നതിന്റെ തെളിവുകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധത്തിൽ ഫലസ്തീൻ തടവുകാരെയാണ് മനുഷ്യകവചമാക്കി മാറ്റുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക