തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്.
രോഗബാധിതർ ഏറെയും വടക്കൻ ജില്ലക്കാർ ആണ്. പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. മലപ്പുറം ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു.
വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം കേസുകൾ കുറഞ്ഞുവന്നിരുന്നു. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്ഥയില്ല. ഷിഗെല്ല നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
ചേലേമ്പ്രയിൽ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക