ഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ക്രമക്കേടിൽ നടപടി ചോദ്യം ചെയ്താണ് ഇൻഡ്യാ സഖ്യ നേതാക്കൾ പാർലമെന്റിനു മുൻപിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
അതിനിടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നീറ്റ് -യു ജി, യു ജി സി-നെറ്റ് പരീക്ഷകളിലെ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി യും ലോക്സഭയിൽ നോട്ടീസ് നൽകി.
അതേസമയം, നീറ്റ് പുന:പരീക്ഷാ ഫലം ഫലം പ്രസിദ്ധീകരിച്ചു. പുതിയ പരീക്ഷാ ഫലം അനുസരിച്ച് ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു. മെയ് 30ന് നടന്ന പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. രണ്ടു വിദ്യാർത്ഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചത് സംശയാസ്പദമാണെന്നുമായിരുന്നു ഉയർന്നുവന്ന ആരോപണം.
സുപ്രിം കോടതി ഉത്തരവ് വന്നതിനെ തുടർന്നാണ് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ സംഘടിപ്പിച്ചത്. എന്നാൽ 813 വിദ്യാർത്ഥികൾ മാത്രമാണ് രണ്ടാമത് പരീക്ഷയെഴുതിയത്. ഇന്ന് ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടന്നത്.
180 ചോദ്യങ്ങൾക്കാണ് നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾ ഉത്തരമെഴുതേണ്ടത്. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയാൽ പരമാവധി 720 മാർക്കാണ് കിട്ടുക. ഒരു ചോദ്യം ഒഴിവാക്കിയാൽ നാലു മാർക്ക് ആണ് കുറയുക. 716 മാർക്ക് ലഭിക്കും. ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് കൂടി കിഴിച്ച് 715 മാർക്കാണ് കിട്ടുക.
എന്നാൽ രണ്ടു വിദ്യാർത്ഥികൾക്ക് 718 ഉം 719 ഉം മാർക്ക് കിട്ടിയതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലത്തിൽ പരാമർശിച്ചിരുന്നു. സംഭവം വിവാദമായതോടെ ഗ്രേസ് മാർക്ക് നൽകിയതാണെന്ന വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക