ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ആശങ്കയായി മഴ തകർത്ത് പെയ്യുന്നു. ഉത്തരാഖണ്ഡിലും യു.പിയിലും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി.
വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഗുജറാത്തിലും കനത്ത മഴയാണ് തുടരുന്നത്. അരുണാചല്‍ പ്രദേശില്‍ റെഡ് അലേര്‍ട്ടും ഡൽഹി ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേര്‍ട്ടുമാണ് നൽകിയിട്ടുള്ളത്.
ഡല്‍ഹിയില്‍ മഴക്കെടുതികളില്‍ 11 പേരാണ് ഇതുവരെ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ ഗംഗാനദി കരകവിഞ്ഞ് സമീപ പ്രദേശങ്ങൾ പ്രളയത്തിലാഴ്ന്നു. വാഹനങ്ങള്‍ ഒഴുക്കില്പ്പെട്ടതുൾപ്പടെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേദാർനാഥ് ഗാന്ധി സരോവര്‍ മേഖലയിലെ മലമുകളിലെ മഞ്ഞുപാളികള്‍ ഇടിഞ്ഞുവീണു. യു.പിയിലെ മൊറാദാബാദില്‍ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. ജാർഖണ്ഡിലെ ഗിരിധിയിൽ നിർമാണത്തിലിരുന്ന പാലം പൊളിഞ്ഞു. കഠിനമായ ചൂടില്‍നിന്ന് കനത്ത മഴയിലേക്ക്, തൊട്ടുപിന്നാലെ പ്രളയം, ഒരാഴ്ചക്കിടെ ഉത്തരേന്ത്യയിലെ കാലാവസ്ഥ മാറിമറിയുകയാണ്. വരുന്ന അഞ്ചുദിവസവും ശക്തമായ ഉത്തരേന്ത്യയിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക