ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല.
‘ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചിന്റെ നിയമനം ഉടനുണ്ടാകും. സിഎസി രണ്ട് പേരുടെ ഇന്റര്‍വ്യൂ നടത്തി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെ പരമ്പരയില്‍ വി വി എസ് ലക്ഷ്മണ് ടീം ഇന്ത്യയെ പരിശീലിപ്പിക്കും. അതേസമയം ശ്രീലങ്കന്‍ പരമ്പരയില്‍ പുതിയ കോച്ച് ചേരും’, ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീറാണ് പ്രഥമ പരിഗണനയിലുള്ള ഒരാള്‍. മറ്റൊരാള്‍ ഡബ്ല്യുവി രാമനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം ഒരു വിദേശ കോച്ചിന്റെ പേരും അന്തിമ പട്ടികയിലുള്ളതായി വിവരമുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് പുതിയ പരിശീലകനു കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക എന്നാണ് സൂചനകള്‍.
ജൂലൈ 27 മുതലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തോടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക