തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ്എഫ്ഐ – കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നു. എസ്എഫ്ഐയുടെ ഗുണ്ടായിസം ക്യാമ്പസിൽ തുടരുന്നുവെന്നും എസ്എഫ്ഐയെ സിപിഐഎം കയർ ഊരി വിട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അധ്യാപകർക്കെതിരെയും തുടർച്ചയായ അക്രമം നടക്കുന്നുണ്ടെന്നും എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എസ്എഫ്ഐയെ നിയന്ത്രിക്കാൻ പാർട്ടി തയ്യാറാവുന്നില്ല. എസ്എഫ്ഐയെ കയറൂരിവിട്ട് ഗുണ്ടായിസം കാണിക്കുന്നു. പൊലീസും സർക്കാരും ഒരു നടപടിയും ഇവർക്കെതിരെ സ്വീകരിക്കുന്നില്ലെന്നും കൊയിലാണ്ടിയിലെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എസ്എഫ്ഐയെ സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി മൗനം വെടിയണം. മുഖ്യമന്ത്രിയും സിപിഐഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നു. അല്പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൻസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഐഎം പാഠം പഠിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക