കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പ്രതിദിനം രണ്ട് വിമാന സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ അഞ്ച് മുതലാണ് പുതിയ സർവീസുകള്‍. രാവിലെ 11.20ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.25 എത്തുന്നതാണ് ഒരു വിമാനം. വൈകീട്ട് 4.20ന് പോയി 5.40ന് എത്തുന്ന രീതിയിലാണ് രണ്ടാമത്തെ സർവീസ്.
ഇതോടെ കരിപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം നാലായി. രാവിലെയും ഉച്ചയ്ക്കുമായി ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് നിലവില്‍ ബംഗളൂരു സർവീസ് നടത്തുന്നത്.
അതേസമയം, തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുതിയ സർവിസ് എയർ ഇന്ത്യ ആരംഭിച്ചിരുന്നു. ജൂലൈ ഒന്നാം തീയ്യതി മുതൽ സർവിസിനു തുടക്കമാകും. ആഴ്ചയിൽ എല്ലാ ദിവസവും തിരുവനന്തപുരത്തേക്കും തിരിച്ചും സർവിസ് ഉണ്ടാകും.
ബംഗളൂരുവിൽ നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ഇതേവിമാനം (AI 568) തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് 06:10ന് ബംഗളൂരുവിൽ എത്തും.
പ്രതിദിനം ഈ സർവിസ് ഉണ്ടാകും.നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര, ഇൻഡിഗോ എന്നീ കമ്പനികളുടെ വിമാനങ്ങൾ ഇതേ റൂട്ടിൽ പ്രതിദിന സർവിസുകൾ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക