ബെംഗളുരു: രാജ്യത്തുടനീളം വ്യാപക പ്രചാരമുള്ള ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ് പാനിപ്പുരിയിൽ ക്യാൻസറിന് കാരണമായ രാസപദാർത്ഥങ്ങൾ കണ്ടെത്തി. കർണാടക ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച പരിശോധനയിലാണ് പാനി പുരിയിൽ നിരോധിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോപി മഞ്ജൂരിയനിലും കബാബിലുമെല്ലാം ഉപയോഗിച്ചിരുന്നതും നിരോധിച്ചിരുന്നതുമായ പദാർത്ഥങ്ങളാണ് പാനി പുരിയിൽ വ്യപകമായി ചേർക്കുന്നതായി കണ്ടെത്തിയത്.
സംസ്ഥാനത്തുടനീളമുള്ള വിവിധ കടകളിൽ നിന്നായി ആരോഗ്യവിഭാഗം 250 ഓളം സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇവയിൽ നടത്തിയ പരിശോധനയിൽ 40 സാമ്പിളുകൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നില്ലെന്ന് തെളിഞ്ഞത്. പരിശോധനയിൽ ക്യാൻസർ ഉണ്ടാക്കുന്ന ബ്രില്യന്റ് ബ്ലു, ടർട്രാസിൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഇവയിൽ കണ്ടെത്തി. ഈ പദാർത്ഥങ്ങൾ തുടർച്ചയായി ശരീരത്തിലെത്തുന്നത് ആന്തരികാവയവങ്ങൾക്ക് ഗുരുതര കേടുപാടുകൾ സൃഷ്ട്ടിക്കും.
സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് കർണാകട ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉറപ്പ് നൽകി. ഗോപി മഞ്ജൂരിയൻ, കബാബ്, കോട്ടൺ കാന്റി (പഞ്ഞി മിഠായി) എന്നിവയിൽ നിറം ചേർക്കുന്നത് കർണാടക ഇതിന് മുൻപ് തന്നെ നിരോധിച്ചിരുന്നു. സർക്കാർ നടപടിയെടുക്കുന്നതിനൊപ്പം സ്വന്തം ആരോഗ്യത്തെ കുറിച്ച് ആളുകൾ ബോധമുള്ളവരാകണമെന്നും കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക