അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം മോം ആയിരുന്നു. ചിത്രത്തില്‍ ശ്രീദേവിയും പാക്കിസ്ഥാനി നടിയായ സജല്‍ അലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീദേവിക്ക് സജല്‍ അലി ആദരാഞ്ജലി അര്‍പ്പിച്ചു. എന്റെ അമ്മയെ എനിക്ക് വീണ്ടും നഷ്ടമായി എന്നാണ് സജല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രീകരിച്ച് കൊണ്ടിരിക്കെ ആയിരുന്നു സജലിന് സ്വന്തം മാതാവിനെ നഷ്ടമായത്. അന്ന് ശ്രീദേവി എല്ലാ പിന്തുണകളുമായി സജലിന്റെ കൂടെ ഉണ്ടായിരുന്നു. അന്ന് സ്വന്തം മകളെ പോലെയാണ് ചിത്രീകരണ വേളയില്‍ ശ്രീദേവി സജലിനോട് പെരുമാറിയത്. നേരത്തേ മോമിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ സജലിനെ ഓര്‍ത്ത് ശ്രീദേവി പൊട്ടിക്കരഞ്ഞിരുന്നു. മോം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ പ്രമുഖ ചാനല്‍ ഷോയ്ക്കിടെ ആയിരുന്നു ശ്രീദേവി പൊട്ടിക്കരഞ്ഞത്.
മോം സിനിമയെക്കുറിച്ച് എല്ലായിടത്തു നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് കാണാന്‍ തന്റെ കൂടെ വളര്‍ത്തുമകളായി അഭിനയിച്ച സജല്‍ അലിയും ഭര്‍ത്താവായി വേഷമിട്ട അദ്നന് സിദ്ദിഖിയും ഒപ്പമില്ലല്ലോ എന്ന കാര്യമാണ് ശ്രീദേവിയെ കരയിച്ചത്. മോം സിനിമയില്‍ ശ്രീദേവിയുടെ വളര്‍ത്തുമകളായാണ് സജല്‍ അഭിനയിച്ചത്. ഉറി സംഭവത്തെത്തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കാണ് താരങ്ങള്‍ക്ക് അന്ന് വിനയായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക