ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി ലോഖണ്ഡ്വാല ഗ്രീൻ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ എത്തിച്ചു. 12.30 വരെയാണു പൊതു ദർശനം. അതേസമയം, പൊതുദർശനം നടക്കുന്ന സ്പോർട്സ് ക്ലബ്ബിൽ മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല. മാധ്യമ പ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കാമെന്നും എന്നാൽ ക്യാമറകൾ പുറത്തുവച്ചു മാത്രമേ പ്രവേശിക്കാവൂയെന്നും കുടുംബം അറിയിച്ചു.
താര റാണിയുടെ മൃതദേഹം കാണാൻ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷൻ സ്പോർട്സ് ക്ലബിന്റെ മുന്നിൽ വലിയൊരു നിര നിരന്നു കഴിഞ്ഞു. പൊതുദർശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം നടത്തും. രണ്ടോടെ വിലാപയാത്ര ആരംഭിക്കും. സംസ്കാരം ഇന്നു വൈകിട്ട് 3.30നു ജുഹു പവൻ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ നടക്കും.
ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനിൽ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം എത്തിക്കുന്ന സമയത്തു വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദുബായിലുണ്ടായിരുന്ന ബോണി കപൂർ, മകൻ അർജുൻ കപൂർ, സഞ്ജയ് കപൂർ, റീന മാർവ, സന്ദീപ് മാർവ എന്നിവരുൾപ്പെടെ പത്തുപേർ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക