പ്രളയദുരിതത്തില്‍ പെട്ടവർക്ക് സ്വന്തം വീട്ടില്‍ അഭയം നല്കിയ നടന് സലിംകുമാറും ദുരിതത്തില്‍ സഹായം തേടി രംഗത്ത്. തന്റെ വീടിന്റെ ഒന്നാം നിലയും കടന്ന് രണ്ടാം നിലയിലേക്കും വെള്ളം കേറിത്തുടങ്ങിയതോടെയാണ് താനും കുടുംബവും മുപ്പതോളം പേരും ഇവിടെ കുടുങ്ങി കിടക്കുന്നതായും സഹായം വേണമെന്നും സലിം കുമാർ അഭ്യർഥിച്ചത്.
പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ ആലംമാവ് ജംഗ്ഷനിലാണ് സലിം കുമാറിന്റെ വീട്. ഇവിടെ ഇദ്ദേഹം പ്രളയബാധിതരായ മുപ്പതോളം പേര്‍ക്ക് അഭയം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. ഇതോടെ താരമുള്പ്പെടുയുള്ള 30ലധികം പേര് രണ്ടാം നിലയിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ രണ്ടാം നിലയും മുങ്ങുന്ന അവസ്ഥയിലാണ്.
വൈകുന്നേരം മൂന്ന് മണിയോടെ വീട് ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും ആളുകള്‍ അഭയം ചോദിച്ചെത്തിയതോടെ ഇവിടെ തുടരാന്‍ തീരുമാനിച്ചു. ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന സാഹചര്യമാണ്. നിരവധി പ്രായമായവര്‍ ഒപ്പമുണ്ടെന്നും താരം പറയുന്നു. ഇനിയും വെള്ളം കയറിയാല്‍ ടെറസിന് മുകളില്‍ കയറാം. എന്നാല്‍ ടെറസില്‍ കയറാന്‍ സ്റ്റെയറുകളില്ല, പോരാത്തതിന് സ്ഥലം കുറവ്. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. പലരെയും ഫോണ്‍ ചെയ്തുപറഞ്ഞിട്ടുണ്ട്.
തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും ഇതുപോലെ കുടുങ്ങിക്കിടക്കുകയാണ്. വീടിന് മുന്നില്‍ നല്ല ഒഴുക്കാണ്. നീന്തിപ്പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്; സലിം കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക