കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രസംഗം നീണ്ടതോടെ സംസാരിക്കാതെ വേദിവിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നീട് കൊല്ലത്ത് നടന്ന അഞ്ചു പരിപാടികളിലും അദ്ദേഹം സംസാരിക്കാതെ ഉത്ഘാടനകർമ്മം മാത്രം നിർവഹിച്ച് വേദിവിട്ടു. തുടർച്ചയായ പ്രസംഗ പരിപാടികൾ കാരണം തൊണ്ട വേദനയായതിനാലാണ് മുഖ്യമന്ത്രി സംസാരിക്കാതെ ഇരുന്നതെന്നതാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകിയ വിശദീകരണം.
ജില്ലാ ആശുപത്രിയിലെ ഉത്ഘാടന പരിപാടികൾക്കിടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി രാധാമണിയുടെ സ്വാഗത പ്രസംഗം അതിരില്ലാതെ നീണ്ടതാണ് മുഖ്യനെ ചൊടിപ്പിച്ചത്. സ്വാഗത പ്രസംഗത്തിനിടെ സി. രാധാമണി നോട്ടീസിലുള്ള 40 ഓളം പേര്‍ക്കും പേരെടുത്ത് സ്വാഗതം പറയുകയായിരുന്നു. പ്രസംഗത്തിനിടയിൽ പിണറായി രാധാമണിയെ അടുത്ത് വിളിച്ച് ഗൗരവത്തിൽ സംസാരിച്ചു തുടർന്ന് മന്ത്രി കെ കെ ശൈലജ രാധാമണിയുടെ അടുത്തെത്തി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ രാധാമണി നിർത്താൻ തയ്യാറായില്ല. തുടർന്ന് പ്രസംഗം നിര്‍ത്താന്‍ അറിയിച്ച് മുഖ്യമന്ത്രി എഴുന്നേറ്റ് ഭദ്രദീപം തെളിയിക്കുകയായിരുന്നു. അതിനു ശേഷം മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത യോഗ സ്ഥലത്തേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക