വായ്പാ തട്ടിപ്പും കിട്ടാക്കടവും മൂലമുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കടുത്ത നടപടികളുമായി പൊതുമേഖലാ ബാങ്കുകള്‍. സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം. വിജയ ബാങ്കിനേയും ദേന ബാങ്കിനേയും ഏപ്രില്‍ ഒന്നിന് ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ ലയനത്തിലൂടെ എല്ലാ സേവനങ്ങളുടേയും ഫീസ് വര്‍ധിപ്പിച്ച് ലാഭം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
ഒരു മാസത്തില്‍ മൂന്ന് നിക്ഷേപത്തിനു മുകളില്‍ നടത്തിയാല്‍ വന്‍ ചാര്‍ജ് ഈടാക്കേണ്ടി വരും. വലിയ നോട്ടെണ്ണല്‍ ചാര്‍ജ് വരെ ഈടാക്കാനാണ് തീരുമാനം. ചുരുക്കി പറഞ്ഞാല്‍ വായ്പാത്തട്ടിപ്പിന്റേയും കിട്ടാക്കടത്തിന്റേയും പ്രതിസന്ധികള്‍ ഉപഭോക്താവിലേക്ക് വരും. കുറയുന്ന ആസ്തിയും കൂടിവരുന്ന കിട്ടാക്കടവുമാണ് ബാങ്കുകളെ പ്രതിസന്ധിയിലെത്തിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുകയും അറ്റാദായം കുറഞ്ഞു വരുന്ന സ്ഥിതിയുമാണുള്ളത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,55,585 കോടിയായിരുന്നു രാജ്യത്തുള്ള പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം. സ്റ്റേറ്റ് ബാങ്ക് ലയനം നടന്ന വര്‍ഷമാണിത്. എന്നാല്‍ അതേവര്‍ഷം കിട്ടാക്കടത്തിനായി മാറ്റിവച്ചത് 2,40,956 കോടിയായിരുന്നു. അതായത് ലാഭത്തിനു പുറമേ ആസ്തിയില്‍ നിന്നും 85,371 കോടി വകയിരുത്തേണ്ടതായി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക