മുംബൈ: സമൂഹം വിദ്യാസമ്പന്നരായി നില്ക്കുന്ന ഇക്കാലത്തും ജാതി വിവേചനം ലവലേശം പോലും മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് തെളിവാണ് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ എട്ടുവയസുകാരനായ ദളിത് ബാലന് നേരെയുണ്ടായ അതിക്രമം.
ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ മേല്ജാതിക്കാര് വിവസ്ത്രനാക്കിയ ശേഷം ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല് ഇരുത്തി. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ മതംഗ് വിഭാഗത്തില്‍പ്പെട്ട എട്ടുവയസുകാരനാണ് ക്രൂരമായ ജാതി പീഡനത്തിനിരയായത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന് ഇപ്പോള്‍ വാര്‍ധ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസം ഉമേഷ് എന്ന അമോല്‍ ദോറിനെ പോലീസ് അറസ്റ്റ്ചെയ്തു. ദിവസവേദന തൊഴിലാളിയാണ് ഇയാള്‍.
രണ്ടുകൈയും കെട്ടിയിട്ട ശേഷം ഇയാള്‍ കുട്ടിയെ വിവസ്ത്രനാക്കി നിര്‍ത്തുകയായിരുന്നു. നട്ടുച്ചസമയത്ത് കുട്ടിയെ ചുടുകട്ടയില്‍ ഇരുത്തുകയും ചെയ്തു. 45 ഡിഗ്രി താപനിലയാണ് വാര്‍ധയില്‍ ഇപ്പോഴുള്ളത്. ഗുരുതരമായി പൊള്ളലേറ്റ ബാലന്റെ നിലവിളികേട്ട് അമ്മയെത്തിയെങ്കിലും ഉമേഷ് കുട്ടിക്കെതിരെയുള്ള ശിക്ഷ തുടരുകയായിരുന്നു.
അമ്മ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യം പറഞ്ഞ് അവരെ മാറ്റിനിര്‍ത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. ബാലന്റെ കരച്ചില്‍കേട്ട് അതുവഴി വന്ന മറ്റൊരാള്‍ ഇടപെട്ടതോടെയാണ് ഉമേഷ് ശിക്ഷ നിര്‍ത്തിയതെന്ന് എട്ടുവയസുകാരന്റെ പിതാവ് ഗഞ്ചന്‍ മധുകര്‍ ഖദ്സെ പറഞ്ഞു.
സംഭവത്തില്‍ പിതാവ് അര്‍വി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ അവിടെ വെള്ളം കുടിക്കാന്‍ പോയതായിരുന്നുവെന്നും ആ സമയം അവരും വെള്ളം കുടിക്കുകയായിരുന്നുവെന്നും അപ്പോള്‍ അവരെന്നെ പിടിച്ചുകെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കുട്ടി പറയുന്നത്.
അതേസമയം കുടുംബത്തിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ മടിച്ച പോലീസ് പിന്നീട് പിന്‍ഭാഗത്ത് പൊള്ളലേറ്റ് വിവസ്ത്രനായി വാര്‍ധ ജില്ലാ ആശുപത്രിയില്‍ കമിഴ്ന്ന് കിടക്കുന്ന ബാലന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുകയും പ്രതിഷേധവുമായി ദളിത് സംഘടനകളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവരികയും ചെയ്തതോടെയാണ് കേസെടുക്കാന്‍ തയ്യാറായതെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ ഗ്രാമം വിട്ട ഉമേഷിനെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആദ്യം ലോക്കല്‍ പോലീസിലെ എസ് ഐ അന്വേഷിച്ച കേസ് പിന്നീട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം കുട്ടി ക്ഷേത്രത്തിനകത്ത് കയറിയതിനല്ല ആക്രമിച്ചതെന്നും മോഷണം നടത്താന്‍ ശ്രമിച്ചതിനാണെന്നും അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ക്ഷേത്രത്തിലെ ഉയര്‍ന്ന ജാതിക്കാരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിനകത്തു കടക്കുന്ന ചില കുട്ടികള്‍ അവിടെയുള്ള പ്രസാദവും കാണിക്കയായിടുന്ന പണവും മോഷ്ടിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഈ ആരോപണം കുടുംബം നിഷേധിച്ചു.
സംഭവത്തില്‍ ഇടപെട്ട ദേശീയ പട്ടികജാതി കമ്മിഷന് കലക്ടറോട് കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചു. മുറിവേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, സമൂഹത്തിലെ സമാധാനം കെടുത്തല് എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇതിനു പുറമെ പ്രതിക്കെതിരെ പട്ടികജാതിവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമവും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമവും ചുമത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ പോലീസിനെ സമീപിച്ചതിനാല്‍ മേല്‍ജാതിക്കാരില്‍ നിന്ന് പ്രതികാരനടപടികള്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് ബാലന്റെ കുടുംബം. അതുകൊണ്ടുതന്നെ പരാതിയില്‍ പോലീസ് കേസെടുത്തതിന് ശേഷം ഇതുവരെ കുട്ടിയുടെ കുടുംബം അവരുടെ വീട്ടിലേക്ക് മടങ്ങാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക