മുംബൈ: സിപിഎമ്മിനെ തന്നെ ആകമാനം ആടിയുലച്ചുകൊണ്ടിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്. സംഭവത്തില്‍ ലൈംഗിക പീഡനം എന്ന വാദം നിലനിന്നില്ലെങ്കിലും ജീവനാംശം നല്‍കാതെ വഞ്ചിച്ചുവെന്ന കേസ് നിലനില്‍ക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. ഈ അവസരത്തിലാണ് തന്റെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണെന്ന് വ്യക്തമാക്കി ബിഹാറുകാരിയായ യുവതി രംഗത്തെത്തിയത്. പിന്നാലെ തന്നെ ബാങ്ക് അക്കൗണ്ട് രേഖകളും യുവതി ഇപ്പോള്‍ പോലീസിന് മുൻപാകെ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ‘ബിനോയ് വിനോദിനി ബാലകൃഷ്ണന്’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല ബിനോയ് പലപ്പോഴായി 50,000 രൂപ മുതല്‍ നാലു ലക്ഷം രൂപ വരെ തനിക്ക് അയച്ചു തന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് തെളിവുകളടക്കം യുവതി പോലീസിന്റെ മുന്‍പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. മാത്രമല്ല ബിനോയ് യുവതിക്കൊപ്പം താമസിച്ചിരുന്നുവെന്നതിന്റെ തെളിവുകളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസിന് മുന്‍പാകെ തെളിവ് ഹാജരാക്കാന്‍ വേണ്ടി എത്തിയപ്പോഴാണ് യുവതി കൂടുതല്‍ വിവരങ്ങള്‍ തെളിവടക്കം സമര്‍പ്പിച്ചത്.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്കിയാല് മാത്രമേ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. അതുകൊണ്ട് തന്നെ ബിനോയ് അതീവ രഹസ്യമായി ബാര്‍ ഡാന്‍സുകാരിയെ വിവാഹം ചെയ്തുവെന്ന് ഉറപ്പിക്കുകയാണ് പോലീസ്. തല്കാലം ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കില്ല. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീരുമാനം വന്ന ശേഷമേ ഇതുണ്ടാകൂ. ജാമ്യം കിട്ടിയില്ലെങ്കില്‍ ബിനോയ് കീഴടങ്ങുമെന്നാണ് സൂചന.
കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി. വിഷയം സിപിഎം കേന്ദ്ര ഘടകത്തെയും ബിനോയിയുടെ കുടുംബത്തെയും മാസങ്ങള്‍ക്കു മുന്‍പേ അറിയിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. ഇത് സിപിഎമ്മിനും തലവേദന ആയി മാറിയിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി അംഗമല്ലാത്ത ബിനോയിക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കാനാവില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.
അതിനിടെ ബിനോയിയുടെ അമ്മയ്ക്കെതിരേയും കേസെടുക്കണമെന്ന നിലപാടില്‍ യുവതിയും കുടുംബവും എത്തിയിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തിയത് ബിനോയിയുടെ അമ്മയാണെന്ന് പൊലീസിനോട് യുവതി പറഞ്ഞതായി സൂചനയുണ്ട്.
2004ലെ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയത്. പുതുക്കിയ പാസ്പോര്ട്ടില് ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് ചേര്‍ത്തിരിക്കുന്നത്.
പാസ്പോര്‍ട്ട് നിലനില്ക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് ഓഷിവാര പൊലീസ് അന്വേഷണം തുടരുന്നത്. അതിനിടെ ബിനോയ് കോടിയേരിക്കെതിരെ നിയമ നടപടിയിലേക്കു നീങ്ങിയത് ഒത്തുതീര്‍പ്പിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണെന്നു യുവതിയുടെ കുടുംബം വെളിപ്പെടുത്തി. ജീവിതച്ചെലവിനു പണം നല്കിയാല് പരാതിയില്‍ നിന്നു പിന്‍വാങ്ങാമെന്ന ആവശ്യം ബിനോയി തള്ളി. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും പോലീസിന് നല്കിയ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്.
ഇതിനിടെയിലും കേസ് ഒഴിവാക്കാന്‍ അവസാനഘട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുകയാണ്. ഡിഎന്‍എ പരിശോധന ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. കുഞ്ഞിനെ വളര്‍ത്താനും ജീവിതച്ചെലവിനുമായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബര്‍ 31 ന് അഭിഭാഷകന് മുഖേന നോട്ടിസ് അയച്ചിരുന്നു. ഏപ്രില്‍ 18 നാണ് ബിനോയിയും അമ്മയും മുംബൈയില്‍ യുവതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏപ്രില്‍ 28നു വീണ്ടും ബിനോയിയും യുവതിയും മുംബൈയില്‍ ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് വിസമ്മതിച്ചു. രണ്ടു കൂടിക്കാഴ്ചകളുടെയും വിശദാംശങ്ങള്‍ പരാമര്‍ശിച്ച് അഭിഭാഷകന് മുഖേന വീണ്ടും നോട്ടിസ് അയച്ചു. ആ നോട്ടിസും ബിനോയ് അവഗണിച്ചപ്പോഴാണ് ജൂണ്‍ 13 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും ഒപ്പമുള്ള ചിത്രങ്ങൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. വെള്ളിയാഴ്ച, ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദിന്‍ഡോഷി സെഷന്‍സ് കോടതി പരിഗണിക്കവേ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകന് ആരോപിച്ചിരുന്നു. തുടര്‍ന്നു പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തി കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച മുംബൈ സെഷന്‍സ് കോടതി പരിഗണിക്കും. അതേസമയം ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുംബൈ പോലീസ്. നിലവില്‍ പ്രതി ഒളിവിലായതിനാല്‍ രാജ്യം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ വിധേയമായി ഇപ്പോള്‍ കേരളത്തിലുള്ള മുംബൈ പോലീസിന്റെ പ്രത്യേക സംഘം ഞായറാഴ്ചയും വിവരശേഖരണത്തിനായി പരിശോധന നടത്തുമെന്നാണ് സൂചന. എന്നാല്‍ യുവതി നല്കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ പോലീസ് മറ്റ് നിയമ നടപടികൾ സ്വീകരിക്കൂ.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. ഈ വഴിക്കും ബിനോയിയെ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി വന്ന ശേഷമേ ബിനോയ് കീഴടങ്ങൂവെന്നും അതുവരെ ഒളിവില്‍ തുടരുമെന്നാണ് കിട്ടുന്ന സൂചന. മുംബൈ പൊലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയ് കോടിയേരി കണ്ണൂരില്‍നിന്ന് ഒളിവില്‍പോയത്. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാൽ ബിനോയിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക