യുഎഇയിലെ ഫുജൈറ ശരീഅ കോടതിയിലാണ് വിചിത്രമായ കാരണമുന്നയിച്ച് യുവതി വിവാഹം മോചനം തേടിയത്. ഭർത്താവിന്റെ അമിതമായ സ്നേഹം കാരണം താൻ ശ്വാസംമുട്ടുകയാണ്. എപ്പോഴും വീട്ടുജോലികളില്‍ സഹായിക്കുന്നു. ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുന്നില്ല, വിഷമിപ്പിക്കുന്നില്ല. ഇത്തരം സ്നേഹവും അനുകമ്പയും എല്ലാ പരിധികള്‍ക്കും അപ്പുറമാണ് അതിനാൽ വിവാഹ മോചനം വേണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ ക്ഷമ കാരണം ഇതുവരെ ഒരു തര്‍ക്കമോ പ്രശ്നമോ ഉണ്ടായിട്ടില്ല. അല്പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ് കാരണം തന്റെ ജീവിതം നരകതുല്യമായെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. എന്തെങ്കിലും വഴക്കുണ്ടാകുന്ന ഒരു ദിവസത്തിനുവേണ്ടി താന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ എപ്പോഴും ക്ഷമിക്കുകയും തനിക്ക് ദിവസവും സമ്മാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഭര്‍ത്താവിന്റെ ‘റൊമാന്റിക്’ മനോഭാവം കാരണം അതുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു വാക്കുതര്‍ക്കമോ വാഗ്വാദമോ എങ്കിലും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അനുസരണകൊണ്ട് നിറഞ്ഞ പ്രയാസ രഹിതമായ ജീവിതം മടുത്തുവെന്നും യുവതി പറഞ്ഞു.
എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്. ഭാര്യയുടെ ചില ആവശ്യങ്ങളെങ്കിലും നിരാകരിക്കണമെന്നും എതിര്‍പ്പ് പ്രകടിപ്പിക്കുകയും വിഷമിപ്പിക്കുകയും വേണമെന്ന് പലരും തന്നെ ഉപദേശിച്ചു. എന്നാല്‍ താന്‍ അത് ചെയ്തില്ല. ദയാലുവായ നല്ലൊരു ഭര്‍ത്താവാകണമെന്നാണ് ആഗ്രഹം. ഒരു വര്‍ഷം കൊണ്ട് ദാമ്പത്യ ബന്ധത്തെ വിലയിരുത്തുന്നത് ശരിയല്ലെന്നും പിഴവുകളില്‍ നിന്നാണ് എല്ലാവരം പഠിക്കുന്നത്. അതുകൊണ്ട് കേസ് പിന്‍വലിക്കണമെന്ന് തന്റെ ഭാര്യയോട് കോടതി ആവശ്യപ്പെടണമെന്നും ഇയാള്‍ അഭ്യര്‍ത്ഥിച്ചു. കേസിൽ ഒത്തുതീര്‍പ്പിലെത്താനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക