ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയ പി.വി സിന്ധുവിനെ അഭിനന്ദിക്കുമ്പോൾ നമ്മൾ മറന്നുപോയ ഒരാള്‍ ഉണ്ട് . ഇന്ത്യയുടെ പാരാ ബാഡ്മിന്റണ്‍ താരം മാനസി ഗിരീഷ്ചന്ദ്ര ജോഷി. വയര്‍ലെസ് കമ്മ്യൂണിക്കേഷനോടുമുള്ള താല്‍പ്പര്യത്താല്‍ എന്‍ജീനീയറിങ് പഠനം തിരഞ്ഞെടുത്ത എന്നാൽ വിധിയുടെ വിളയാട്ടം കരി നിഴൽ വീഴ്ത്തിയ മാനസി ഗിരീഷ്ചന്ദ്ര ജോഷി. ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നതിനിടെ 2011 ഡിസംബര്‍ രണ്ടിന് ആ ദുരന്തം മാനസി ഗിരീഷ്ചന്ദ്ര ജോഷി എന്ന 22-കാരിയെ തേടിയെത്തി.
എന്നത്തേയും പോലെ രാവിലെ തന്റെ ഇരുചക്ര വാഹനത്തില്‍ ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു അവള്. എന്നാൽ പാഞ്ഞെത്തിയ ഒരു ചരക്കുലോറിയുടെ രൂപത്തില്‍ വിധി അവളുടെ ജീവിതത്തില്‍ വില്ലനായി. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ അവളുടെ ഇടതുകാലിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിപ്പോയി. കൈ ഒടിയുകയും ചെയ്തു.ഇടതുകാലിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. അവളുടെ കാല് രക്ഷിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തു. പക്ഷേ അണുബാധ കാരണം ഡോക്ടര്‍മാര്‍ക്ക് ഇടതുകാല് മുറിച്ചുമാറ്റേണ്ടി വന്നു.
അതിനായി അവളുടെ സമ്മതം വാങ്ങാനെത്തിയ ഡോക്ടര്‍മാരോട് അവള് ചോദിച്ചത് ‘എന്തിനായിരുന്നു ഇത് ഇത്ര താമസിപ്പിച്ചതെന്നായിരുന്നു’. കാരണം തന്റെ കാല് നഷ്ടപ്പെടുമെന്ന് ആ പെണ്‍കുട്ടിക്ക് അറിയാമായിരുന്നു. അവളത് തന്റെ മനസിനെ പറഞ്ഞ് മനസിലാക്കിയിരുന്നു.പക്ഷെ തളരാത്ത ആ ധീര വനിതയെ ഇന്ന് നമ്മളറിയും. വർഷങ്ങൾ പിന്നിട്ടു ആ 30-കാരി മാനസി പാരാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി തന്റെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് .
ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് എസ്.എല്‍ 3 ഫൈനലില്‍ ഇന്ത്യയുടെ തന്നെ പാരുള്‍ പാര്‍മറിനെ പരാജയപ്പെടുത്തിയായിരുന്നു മാനസിയുടെ കിരീടനേട്ടം.
മാനസിക്കൊപ്പം പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പാരാ ബാഡ്മിന്റണ്‍ താരങ്ങളെല്ലാം കൂടി നേടിയത് 12 മെഡലുകളാണ്. മൂന്നു തവണ ലോക ചാമ്പ്യനായ 46-കാരിയായ പാര്‍മറിനെതിരേ കരിയറില്‍ മാനസിയുടെ ആദ്യ വിജയമായിരുന്നു ഇത്. 2-7 എന്ന സ്കോറിന് ആദ്യ ഗെയിമില്‍ പിന്നിലായ ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന മാനസി 21-12 എന്ന സ്കോറിന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ പാര്‍മറിനെതിരേ ആധിപത്യം പുലര്‍ത്തിയ താരം 21-7 ന് ഗെയിം സ്വന്തമാക്കി കിരീടമണിയുകയായിരുന്നു. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി ഒമ്പത് പോയന്റുകള്‍ സ്വന്തമാക്കിയായിരുന്നു മാനസിയുടെ സ്വര്‍ണ നേട്ടം.ആറാം വയസുമുതല്‍ ബാഡ്മിന്റൺ കളിച്ച് തുടങ്ങിയ താരം
അന്നത്തെ ആ അപകടത്തിനു ശേഷം 2012 ഓഗസ്റ്റിലാണ് പിന്നീട് ബാഡ്മിന്റണ്‍ കളിക്കുന്നത്. അന്ന് അറ്റോസ് എന്ന കമ്പനിയില്‍ സീനിയര്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്നു മാനസി. കമ്പനി ലെവലില്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു അത്.
താന്‍ ജോലി ചെയ്തിരുന്ന അറ്റോസ് കമ്പനി പങ്കെടുത്ത ഇന്റര്‍ കമ്പനി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു അത്. ചാമ്പ്യന്‍ഷിപ്പ് ജയിച്ചാണ് തന്റെ തിരിച്ചുവരവ് മാനസി ആഘോഷിച്ചത്. 2014 ജൂണില്‍ മാനസി ഫിറ്റനസ് വീണ്ടെടുക്കാനുള്ള പരീശീലനം ആരംഭിച്ചു. ഭാരപരിശീലനവും നടത്തവും സ്ഥിരമാക്കി. 2014 ഓഗസ്റ്റില്‍ ഏഷ്യന്‍ ഗെയിംസ് സെലക്ഷന് ട്രയല്‍സില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കാന്‍ മാനസിക്ക് സാധിച്ചു. എന്നാല്‍ സെലക്ഷന് ലഭിച്ചില്ല. പക്ഷെ 2014 ഡിസംബറില്‍ മാനസി ദേശീയ ടൂര്‍ണമെന്റ് കളിച്ചു. വെള്ളി മെഡലുമായാണ് മാനസി അന്ന് മടങ്ങിയത്. പിന്നാലെ 2015-ല്‍ നടന്ന സ്പാനിഷ് പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും മാനസി വെള്ളി മെഡല്‍ സ്വന്തമാക്കി.
അതോടെ മാനസി ഉറപ്പിച്ചു ബാഡ്മിന്റണ്‍ തന്നെ തന്റെ കരിയര്‍.2015-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ വെള്ളി നേടിയതോടെ മാനസി ശ്രദ്ധനേടാന്‍ തുടങ്ങി. 2016-ല്‍ ഏഷ്യന്‍ പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. പിന്നാലെ 2017-ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കലവും നേടി. ആ കുതിപ്പ് ഇന്നെത്തി നില്‍ക്കുന്നത് ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക