തിരുവനന്തപുരം: ഓണക്കാലത്ത് ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം.
അതിനാൽ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പുതിയ നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടി സ്വീകരിക്കില്ല. പകരം ഇവരെ ബോധവല്‍ക്കരണത്തിന് അയക്കാനാണ് തീരുമാനം.
മോട്ടോര്‍വാഹന നിയമത്തില്‍ ഇളവുതേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ കഠിനമാണ്. സര്‍ക്കാര്‍ നടത്തിയ ബോധവല്‍ക്കരണം കൊണ്ടാണ് കേരളത്തിലെ നിയമലംഘനങ്ങൾ കുറഞ്ഞത്. ഗതാഗത ലംഘനത്തിന് പഴയ പിഴ ഈടാക്കാനാവില്ല. തന്മൂലം ഓണക്കാലം റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാനുള്ള, അവബോധം സൃഷ്ടിക്കാനായുള്ള അവസരമാക്കി മാറ്റാന്‍ കഴിയണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് പരിശോധനകള്‍ തുടരും. വാഹന യാത്രക്കാരോട് നിയമവുമായി സഹകരിക്കണമെന്ന ക്യാമ്പയിൻ നടത്തും. നിയമത്തില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
മുഖ്യമന്ത്രിയുമായി കൂടിയാലേചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.കഴിഞ്ഞ ആറു ദിവസത്തിനിടെ ട്രാഫിക് നിയമലംഘനത്തിന് 46 ലക്ഷത്തോളം രൂപയാണ് പിരിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
അതിനിടെ ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായ പശ്ചാത്തലത്തില്‍, മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധ്യത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു.
മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.
എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.
കനത്ത പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക