ന്യൂഡല്‍ഹി : രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്ന് മുതിര്‍ന്ന നേതാവ് ശശി തരൂര്‍.ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മൃദുഹിന്ദുത്വമോ, ഭൂരിപക്ഷ പ്രീണനമോ പരിഹാരമാകില്ലെന്നും തരൂര്‍ പറഞ്ഞു.
ബിജെപിയും സഖ്യകക്ഷികളും കരുതുന്നത് ഹിന്ദു എന്നത് അക്രമകാരികളായ ബ്രിട്ടീഷ് ഫുട്ബോള്‍ ഹൂളിഗന്‍സിനെ പോലെയാവണമെന്നാണെന്നും തരൂര്‍ ആരോപിച്ചു.
പുതിയ പുസ്തകമായ ‘ദ ഹിന്ദു വേ : ആന്‍ ഇന്ട്രോഡക്ഷന് ടു ഹിന്ദുയിസം’ എന്ന പുസ്തക പ്രകാശനത്തിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് തരൂരിന്റെ വിമര്‍ശനം.
രാജ്യത്ത് മതേതര ചേരിക്ക് നേതൃത്വം നല്‍കുകയാണ് കോണ്‍ഗ്രസിന്റെ കടമയെന്നാണ്, കോണ്‍ഗ്രസ് അംഗം എന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നത്.
ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ പ്രതിരോധിക്കാനായി, കോണ്‍ഗ്രസും മൃദുഹിന്ദുത്വം പിന്തുടരുന്നത് വന്‍ അബദ്ധമാണ്. ഇത് ഒറിജിനല്‍ വേണോ, അനുകരണം വേണോ എന്ന് വോട്ടര്‍മാരോട് ചോദിക്കുന്നതിന് തുല്യമാണ്.
അധികാരത്തില്‍ ഇരിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വമല്ല യഥാര്‍ത്ഥം. ശ്രേഷ്ഠമായ ആ വിശ്വാസത്തെ അവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.
ബിജെപിയുടെ വിജയത്തില്‍ സ്വയം ഭയപ്പെടാന്‍ അനുവദിക്കുന്നതിനേക്കാള്‍ നല്ലത് കോണ്‍ഗ്രസ് എല്ലായ്പ്പോഴും വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുന്നതും രാജ്യത്തിന്റെ തത്വങ്ങള്‍ പിന്തുടരാന് പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക