തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന നിമിഷത്തെ പരാജയത്തെക്കുറിച്ച് പഠിച്ച് ഉന്നതതല സമിതി. ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വീണുടഞ്ഞത് അവസാനനിമിഷങ്ങളിലെ ഉലച്ചിൽ കാരണമായിരുന്നുവെന്നാണ് ദൗത്യത്തിന്റെ തിരിച്ചടി പഠിക്കുന്ന ഉന്നതതല സമിതിയുടെ കണ്ടെത്തൽ.
ഇത് നിയന്ത്രിക്കാനുള്ള ശ്രമം നടന്നില്ലെന്നും ആ ആഘാതത്തില്‍ നിലതെറ്റിയ ലാന്‍ഡര്‍ ചാന്ദ്രപ്രതലത്തില്‍ മറിഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തില്‍ ലാന്‍ഡറിന്റെ സൗരോര്‍ജ്ജ പാനലുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.
ലാന്‍ഡറിനെ കണ്ടെത്തിയതോടെ അതിനെ ഉണർത്താനുള്ള ശ്രമങ്ങളാണ് ഐ.എസ്.ആര്.ഒ നടത്തുന്നത്. കമാന്‍ഡുകള്‍ നല്കി സ്റ്റിമുലേഷനുകൾ പ്രവര്‍ത്തിപ്പിച്ച് ലാന്‍ഡറിനെ ഉണര്‍ത്താനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. ഈ ശ്രമം വിജയിച്ചാലും ലാന്‍ഡറിനെ വീണ്ടെടുക്കാനാകില്ല.
എങ്കിലും ലാന്‍ഡറിലെ ഡാറ്റ ശേഖരം വീണ്ടെടുക്കാനായേക്കും. കൂടാതെ അവസാനനിമിഷത്തെ താളം തെറ്റലിന്റെ വിവരങ്ങള്‍ അതില്‍ നിന്ന് ലഭിച്ചേക്കും. ഇന്ത്യയുടെ ചരിത്ര പരീക്ഷണത്തിന്റെ പരാജയം പഠിച്ച് പോരായ്മകൾ പരിഹരിക്കാനാകും ഇനി ഇന്ത്യ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക