കൂടത്തായി കൂട്ടക്കൊലക്കേസിൽ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും വരികയാണ്. അറസ്റ്റിലായ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തിൽ തകിട് ഉണ്ടായിരുന്നതായി പൊലീസ്. ഇതേപറ്റി വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
കടപ്പനയിലെ ഒരു ജ്യോത്സ്യനാണ് തകിട് നൽകിയതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. തകിടിലൂടെ വിഷം അകത്ത് ചെല്ലാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
തകിട് നൽകിയ ജ്യോത്സ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. അസ്വാഭിക മരണത്തിന ്കേസെടുത്ത കോടഞ്ചേരി പൊലീസ് വസ്തുക്കൾ ശേഖരിച്ചിരുന്നവെങ്കിലും പിന്നീട് ജോളിക്ക് മടക്കി നൽകിയിരുന്നു.
അതേസമയം, ജോളി ചില ചരടുകൾ ഉപയോഗിച്ചിരുന്നതായുള്ള സൂചന നൽകി ഭർത്താവ് ഷാജു. കൈയിൽ ചരടുകൾ കണ്ടതായി ഓർക്കുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചില്ല. ചോദിച്ചാൽ തന്നെ വ്യക്തമായുള്ള മറുപടിയായിരിക്കില്ല ലഭിക്കുക. ജോളി ഏതെങ്കിലും മന്ത്രവാദിയേയോ ജ്യോത്സ്യനേയോ കണ്ടതായി അറിയില്ലെന്നും ഷാജു കൂട്ടിച്ചേർത്തു.
അതേസമയം, ജോളി കഴിഞ്ഞാൽ വിവാഹത്തിന് ഏറ്റവും അധികം നിർബന്ധിച്ചത് സിലിയുടെ സഹോദരൻ സിജോയാണെന്ന മുൻ നിലപാടിലുറച്ച് ജോലിയുടെ ഭർത്താവ് ഷാജു . സിജോയും ജോളിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. സിജോ വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് ബന്ധുക്കളുടെ എതിർപ്പ് മൂലമാകാമെന്നും ഷാജു പറഞ്ഞു.
ജോളിയുമായുള്ള വിവാഹത്തിന് നിർബന്ധിച്ചത് സിജോയാണെന്നായിരുന്നു ഷാജുവിന്റെ ആദ്യ പ്രതികരണം. ഇത് തള്ളി സിജോ രംഗത്തെത്തുകയും ചെയ്തു. ഷാജുവിനെ രണ്ടാം വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു സിജോ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
ഷാജുവിന്റെ ആരോപണം മാത്രമാണതെന്നും സിജോ വ്യക്തമാക്കിയിരുന്നു. ഷാജുവിന്റെ രണ്ടാം വിവാഹത്തിന് താനുൾപ്പെടെ കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ലെന്നും സിജോ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോളായിരുന്നു ഷാജു തന്റെ മുൻ നിലപാടിൽ ഉറച്ചു നിന്നത്.
അതേസമയം, ജോളിയെയും കൂട്ട് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക.
എന്നാൽ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് ജോളിയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പശ്ചാത്തലത്തിൽ ഇന്ന് കസ്റ്റഡി അനുവദിക്കുമോ എന്ന കാര്യം സംശയമാണ്. 15 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ആവശ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക