ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘര്‍ഷം. വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് അയ്ഷി ഘോഷിനെ സംഘര്‍ഷത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ പുറത്തു നിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അയ്ഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഒരു സംഘം മുഖംമൂടി ധരിച്ച് ക്യാംപസിനുള്ളില്‍ പ്രവേശിക്കുകയും ഐഷിയെയും മറ്റു വിദ്യാര്‍ഥികളെയും ആക്രമിക്കുകയുമായിരുന്നെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു.
എബിവിപി പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ആരോപണം. 50ഓളം പേര് ചേര്‍ന്നാണ് അക്രമം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്ന് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുള്ളവരും മര്‍ദിച്ചതായി പരാതിയുണ്ട്. വിദ്യാര്‍ഥികളെ അക്രമികളില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍മാര്‍ക്കും മര്‍ദ്ദനമേറ്റതായി വിദ്യാര്‍ഥി യൂണിയന് ട്വീറ്റ് ചെയ്തു. മുഖം മറച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ എബിവിപി ഗുണ്ടകളാണെന്നും എല്ലാവരും വിദ്യാര്‍ഥികളല്ലെന്നും യൂണിയന് ആരോപിച്ചു. വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും മനുഷ്യച്ചങ്ങല തീര്‍ത്ത് പരസ്പരം സംരക്ഷിക്കണമെന്നും ട്വീറ്റില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹോസ്റ്റല്‍ ഫീസ് വര്‍ധനവും രജിസ്ട്രേഷന് ബഹിഷ്കരണത്തെയും ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെയാണ് മര്‍ദനമെന്നാണ് റിപ്പോര്‍ട്ട്. മുഖം മൂടി ധരിച്ചാണ് തന്നെ അക്രമിച്ചതെന്ന് ഐഷി ഘോഷ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പ്രതികരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക