തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ ആവശ്യമില്ല. ഫോട്ടോ ഉള്ളതിനാലും വോട്ടർ നേരിട്ട് ഹാജരാകുന്നതിനാലും തിരിച്ചറിയൽരേഖയും വേണ്ട. പ്രായം സംബന്ധിച്ച് സംശയനിവാരണത്തിന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽമാത്രം പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കിയാൽ മതിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്കരൻ പറഞ്ഞു.
ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് ഫെബ്രുവരി 14 വരെ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പേര് ചേർക്കാം. വീട്ടിലിരുന്നുതന്നെ കംപ്യൂട്ടറോ മൊബൈൽഫോണോ വഴി പേര് ചേർക്കാനാകും. ഹിയറിങ്ങിന് എത്തേണ്ട തീയതി അപ്പോൾത്തന്നെ അറിയാം. ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെത്തി പേര് ചേർക്കാം. കോർപറേഷനുകളിൽ സോണൽ ഓഫീസുകളുണ്ട്. ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, പൊതുമേഖലാബാങ്കുകളുടെ പാസ്ബുക്ക് തുടങ്ങിയ ഏതെങ്കിലുമൊന്ന് പ്രായം തെളിയിക്കാൻ കൈയിൽ കരുതണം. ഇവ കൈയിലില്ലാത്തവർക്ക് ഹാജരാക്കാൻ സമയം അനുവദിക്കും. പ്രായം സംബന്ധിച്ച് റിട്ടേണിങ് ഓഫീസർക്ക് സംശയം തോന്നിയാൽമാത്രമാണ് രേഖ ആവശ്യപ്പെടേണ്ടതെന്നും ആധാർ ഉൾപ്പെടെ ഒരു രേഖയും നിർബന്ധമല്ലെന്നും തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി. ഹിയറിങ് തീയതിയിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ ഇതിന് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക www.lsgelection.kerala.gov.in, ഗ്രാമ–-ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും. തിരുത്തൽ വരുത്തുന്നതിനും പോളിങ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനുള്ള അപേക്ഷകളും ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഫെബ്രുവരി 28നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. വാർഡ് പുനർനിർണയത്തിനുശേഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തും പട്ടിക പുതുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക