മംഗളൂരു : യുവതികളെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ ബണ്ട്വാള്‍ കന്യാനയിലെ കായികാധ്യാപകന് മോഹന്‍ കുമാറിന് മംഗളൂരു അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ആറാം വധശിക്ഷ വിധിച്ചു. കാസര്‍കോട് ബദിയഡ്ക്ക പഡ്രെയിലെ രാമന്റെ മകളും ബീഡിത്തൊഴിലാളിയുമായ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
മൊത്തം 20 യുവതികളെയാണു മോഹന്‍ കുമാര്‍ സയനൈഡ് നല്കി കൊലപ്പെടുത്തിയത്. സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരി ആയിരുന്ന കാസര്‍കോട് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണു വിധി പറയാന്‍ ബാക്കിയുള്ളത്. ഇയാള്‍ക്ക് 5 കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരു കേസില്‍ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2 കേസുകളില്‍ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷ വിധികളില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.
ആരതി വധത്തില്‍ വധശിക്ഷയ്ക്കു പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതല്‍ 10 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ആരതിയുടെ ആഭരണങ്ങള്‍ അമ്മയ്ക്ക് കൈമാറാനും ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കര്‍ണാടക നിയമ പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം തിട്ടപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.
2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇവരെ മോഹന്‍ കുമാര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി വലയിലാക്കി. ആരതിയുടെ വീട്ടിലും മോഹന്‍ കുമാര്‍ ചെന്നിരുന്നു. 2006 ജനുവരി 3ന് കൂട്ടുകാര്‍ക്കൊപ്പം വിനോദ യാത്ര പോകുന്നെന്നും പറഞ്ഞ് ആരതി വീട്ടില്‍ നിന്നിറങ്ങി പുത്തൂര്‍ ബസ് സ്റ്റാന്‍ഡിലും അവിടെ നിന്നു മോഹന്‍കുമാറിനൊപ്പം മൈസൂരു ബസ് സ്റ്റാന്‍ഡിലും എത്തി. മൈസൂരു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
പിറ്റേന്നു രാവിലെ തന്ത്രപൂര്‍വം ആഭരണങ്ങള്‍ അഴിച്ചു വയ്പ്പിച്ച ശേഷം ആരതിയെയും കൂട്ടി മോഹന്‍കുമാര്‍ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നല്കി. ഛര്ദിക്കാന് സാധ്യത ഉള്ളതിനാല്‍ മാറി നിന്നു കഴിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നു ശുചിമുറിയില്‍ കയറി ഗുളിക കഴിച്ച ആരതി തല്‍ക്ഷണം മരിച്ചു. പിന്നീട് മുറിയിലെത്തിയ മോഹന്‍ കുമാര്‍ ആരതിയുടെ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങി.
ആരതി തിരിച്ചെത്താത്തതിനെ തുടര്‍ന്നു കാണാനില്ലെന്നു കാണിച്ച് പിതാവ് ബദിയട്ക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കവേയാണ് മൂന്നര വര്‍ഷത്തിനു ശേഷം 2009 ഒക്ടോബര്‍ 21ന് മോഹന്‍ കുമാര്‍ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാള്‍ മൊഴി നല്‍കിയതോടെയാണ് ഇത്രയും യുവതികളുടെ തിരോധാനത്തിനു തുമ്ബുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക