തിരുവനന്തപുരം: കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷിക്കുന്ന മാതാപിതാക്കളുടെ വരുമാനപരിധി കുറച്ചു. കുറഞ്ഞ വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപയില്‍നിന്ന് രണ്ടരലക്ഷം രൂപയാക്കി.
രണ്ടരലക്ഷം രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാധ്യതാരഹിത ആസ്തിയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
ബാധ്യതകള്‍ വീട്ടാന്‍ കഴിവുണ്ടെന്ന ഓഡിറ്റ് സ്റ്റേറ്റ്മെന്റും നല്‍കണം. അപേക്ഷകര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ മൂന്നാമത് ഗവേണിങ് ബോഡി യോഗമാണ് മാനദണ്ഡങ്ങള്‍ മാറ്റിയത്. കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയാക്കിയത് ദത്തെടുക്കാന്‍ താത്പര്യമുള്ള മിക്കവരെയും അയോഗ്യരാക്കിയിരുന്നു.
ഇത് ദത്തെടുക്കലിനെ ബാധിച്ചതിനാലാണ് വരുമാനപരിധി കുറച്ചതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ അപേക്ഷിച്ചവരില്‍ വരുമാനപരിധി രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ രേഖകള്‍ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ഹാജരാകണം.
ജില്ലാ ദത്തെടുക്കല്‍ സമിതി പരിശോധന നടത്തി കുട്ടിയുടെ ഉത്തമതാത്പര്യം സംരക്ഷിക്കാന്‍ സാമ്പത്തികവും വൈകാരികവുമായ കഴിവുണ്ടെന്ന് ഉറപ്പുവരുത്തും.
സമിതി തീരുമാനങ്ങളിലുള്ള പരാതികള്‍ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി മെമ്പര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. നിരസിച്ച അപേക്ഷകരില്‍നിന്ന് ഈടാക്കിയ ഫീസ് തിരിച്ചുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക