നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശൗചാലയത്തില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാനൂര്‍ സി ഐ ടി പി ശ്രീജിത്ത് കേസെടുത്തിരിക്കുന്നത്.
പാനൂരിനടുത്തുള്ള യുപി സ്കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും ബി ജെ പിയുടെ അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ നേതാവുമായ കടവത്തൂര്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് (42) എന്ന പപ്പനെതിരെയാണ് പോക്സോ നിയമ പ്രകാരം കേസടുത്തത്. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. അനാഥ കുട്ടിയാണ് പീഡനത്തിനിരയായത്. ബന്ധുക്കള്‍ ആദ്യം ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്നും എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്തു. ഇതിനെ തുടര്‍ന്ന് പൊലീസും വീട്ടില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തു. മൂന്ന് തവണ ശുചിമുറിയില്‍ വെച്ച് പീഡിച്ചന്നാണ് കുട്ടി മൊഴി നല്‍കിയത്.
കഴിഞ്ഞ ജനുവരി 15 ന് സ്കൂളിലെ ശുചിമുറിയില്‍ വെച്ചാണ് ആദ്യം പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും അധ്യാപകന് ഭീഷണിപ്പെടുത്തി. പിന്നീട് രണ്ട് തവണയോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായും മൊഴിയില്‍ പറയുന്നു.
അധ്യാപകന്റെ ഭീഷണിയെ തുടര്‍ന്നാണ് കുട്ടി വീട്ടുകാരില്‍ നിന്നും പീഡനവിവരം മറച്ചുവെച്ചത്. കുട്ടിയുടെ വീട്ടിലെ അവസ്ഥയും അധ്യാപകന് ചൂഷണം ചെയ്യുകയായിരുന്നു. പീഡനത്തില്‍ മനംനൊന്ത കുട്ടി മറ്റുള്ളവരില്‍ നിന്നും അകന്നുനില്ക്കുകയും സ്കൂളില്‍ പോകാന്‍ മടി കാണിക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ കാര്യങ്ങള്‍ തിരക്കിയെങ്കിലും സംഭവം പുറത്തു പറയാന്‍ കൂട്ടാക്കിയില്ല.
ഇതിനിടെ ഡെല്‍ഹിയില്‍ നടന്ന കലാപത്തെ അനുകൂലിച്ച് ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ ഇയാളുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഈ ഫോട്ടോ കാണിച്ചാണ് ഇയാള്‍ തന്നെ മോശമായി ഉപയോഗിച്ചിട്ടുണ്ടെന്ന് കുട്ടി ബന്ധുക്കളോട് പറയുന്നത്.
വിദ്യാഥിനിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും കണ്ടെത്തി. മട്ടന്നൂര്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ വിദ്യാര്‍ത്ഥി മൊഴി കൊടുത്തു. ആരോപണ വിധേയനായ അധ്യാപകനെ തല്ക്കാലം സ്കൂളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പുറത്താക്കണമെന്നും സ്കൂള്‍ പിടിഎ അടിയന്തിര എക്സിക്യൂട്ടിവ് യോഗം മാനേജ്മെന്റിനോടാവശ്യപ്പെട്ടു. പിടിഎയുടെ അഭ്യര്‍ത്ഥന പ്രകാരം അന്വേഷണ വിധേയമായി അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി മാനേജ്മെമെന്റും അറിയിച്ചു.
അതിനിടെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പോക്സോ കേസായതിനാലും കുട്ടിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലും അവസാനം പൊലീസ് കേസ് എടുക്കുകയായിരുന്നു. കേസ് എടുത്തതോടെ പ്രതി ഒളിവില്‍ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക