കൊറോണ വൈറസ് ബാധ(കോവിഡ്-19) സംശയിച്ചിരുന്ന യുവതിയെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎസിലെ ലൂയിസിയാന ന്യൂ ഓര്‍ലീന്‍സ് സ്വദേശി നതാഷ ഓട്ടി(39)നെയാണ് വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
സാമൂഹികപ്രവര്‍ത്തകയായിരുന്ന നതാഷയ്ക്ക് മാര്‍ച്ച് പത്തുമുതല്‍ ചെറിയ പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്തു. ഇതിനിടെ വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന യുവതി തന്റെ കാമുകനായ ജോഷ് ആന്‍ഡേഴ്സണുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.
രണ്ട് ദിവസം മുമ്ബ് തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശ്വാസമുണ്ടെന്നുമായിരുന്നു നതാഷ കാമുകനെ അറിയിച്ചത്. എന്നാല്‍ അതിന് ശേഷം മൊബൈല്‍ സന്ദേശങ്ങള്‍ക്കും ഫോണ്‍വിളികള്‍ക്കും നതാഷ പ്രതികരിച്ചില്ല. തുടര്‍ന്ന് ജോഷ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നതാഷയെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അതേസമയം, യുവതിയുടെ മരണം കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. നതാഷയുടെ പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ല. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക