ന്യൂഡൽഹി : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യത്തെങ്ങും തുടരുകയാണ്. ആളുകളുടെ സാമൂഹ്യ ഇടപെടലുകൾ കുറയ്ക്കാനും അതുവഴി വൈറസിന്റെ വ്യാപനം തടയാനും വേണ്ടി നടത്തിയ പ്രഖ്യാപനമായിരുന്നു ജനത കർഫ്യു. ജനത കർഫ്യൂ ആഹ്വാനത്തിന് പിന്നാലെ കൊറോണ വൈറസിനെക്കുറിച്ച് വ്യാപകമായി വ്യാജപ്രചാരണങ്ങളും ഉണ്ടായി. കൊറോണ വൈറസിന് 12 മണിക്കൂർ മാത്രമാണ് ആയുസ് എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശക്തമായിരുന്നു.
ജനത കർഫ്യൂ 14 മണിക്കൂർ ആണ് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്തരം വ്യാജ പ്രചാരണങ്ങൾ. 12 മണിക്കൂർ മാത്രമാണ് വൈറസ് പടരുകയെന്നും അതിനാലാണ് കർഫ്യൂ 14 മണിക്കൂർ എന്നാണെന്നുമാണ് പ്രചാരണം. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
വിവിധ പ്രതലങ്ങളിൽ വൈറസിന്റെ ആയുസ് വ്യത്യസ്തമാണ്. ഏതാനും മണിക്കൂറുകൽ മുതൽ പല ദിവസങ്ങൾ വരെ വൈറസിന് ആയുസുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രതലം, വായുവിലെ ജലത്തിന്റെ സാന്നിദ്ധ്യം എന്നിവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കാർഡ് ബോർഡ് പ്രതലത്തിൽ ഇരുപത്തിനാല് മണിക്കൂർവരെ വൈറസിന് നിലനിൽക്കാനാവും. എന്നാൽ വായുവിൽ ഇത് മൂന്ന് മണിക്കൂർ വരെയാണ്.
അതേസമയം പ്ലാസ്റ്റിക്, മെറ്റൽ പ്രതലങ്ങളിൽ കൊറോണ വൈറസിന് രണ്ട് മുതൽ മൂന്ന് ദിവസം വരെ കഴിയാനാവുമെന്നാണ് അമേരിക്കയിലെ നാഷണൽഹെല്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ വ്യക്തമായത്. ഗ്ലാസ് പ്രതലങ്ങളിൽ ഒന്‍പത് ദിവസം വരെ കൊറൊണ വൈറസിന് നിലനിൽക്കാനവുമെന്ന് ദി ജേർണൽ ഓഫ് ഹോസ്പിറ്റൽ പഠനത്തില്‍ വ്യക്തമാവുന്നു. പ്രതലങ്ങൾ കൃത്യമായി വൃത്തിയാക്കുന്നതും വൈറസ് വ്യാപനം തടയാൻ ഉചിതമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക