കൊവിഡ് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. റാന്നി സ്വദേശികളായ 95 വയസുള്ള തോമസും 88 വയസുള്ള മറിയാമ്മയുമാണ് ഡിസിചാര്ജായത്. കോട്ടയം മെഡിക്കല്‍ കോളെജിലാണ് ഇവരെ ചികിത്സിച്ചിരുന്നത്. രാജ്യത്ത് കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികളായിരുന്നു ഇവര്‍.
ഇറ്റലിയില്‍നിന്നെത്തിയ കുടുംബത്തിന്റെ മാതാപിതാക്കളാണ് ഇവര്‍. ലോകത്തൊട്ടാകെ ആറുപത് വയസിന് മുകളില്‍ കൊവിഡ് ബാധിച്ചവരെ രക്ഷപെടുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഈ ദമ്പതികള്‍ക്ക് രോഗം ഭേദമായത് ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമായിരിക്കുകയാണ്.
കൊവിഡിന് പുറമെ പ്രായാധിക്യം കൊണ്ടുള്ള അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതമടക്കമുള്ള പ്രശ്നങ്ങളും ഇവര്‍ നേരിട്ടിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ ദമ്പതികളുടെ ജീവന് രക്ഷിക്കുകയായിരുന്നു.
ചികിത്സയ്ക്ക് നേതൃത്വം നല്കിയ മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ അഭിനന്ദനം അറിയിച്ചു.
ഇവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക