തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്തു കുടുങ്ങിയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തുടങ്ങിയ നോര്‍ക്ക രജിസ്ട്രേഷന് ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന് തുടങ്ങിയത്. ഇന്നലെ തുടങ്ങേണ്ടിയിരുന്ന രജിസ്ട്രേഷന് ഇന്ന് വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. www.registernorkaroots.org എന്ന വെബ്സ്റ്റൈലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഗര്‍ഭിണികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപോയവര്‍ മറ്റ് പല രീതികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്കാണ് പരിഗണന. ഞായറാഴ്ച വൈകുന്നേരമാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിക്കുകയും മാര്‍ഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങള്‍ ഗര്‍ഭിണികള്‍ കൊറോണയല്ലാത്ത രോഗമുള്ളവര്‍ എന്നിവരാണ് മുന്‍ഗണനപട്ടികയിലുള്ളത്. സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറന്റൈന് സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം പ്രവാസികളെ തിരികെയത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂമുകള്‍ തുറന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലോക് ഡൗണ്‍ കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അടക്കം വിദേശത്ത് കുടുങ്ങിയ സാഹചര്യം ഉണ്ട്. അതുകൊണ്ടാണ് അതിവേഗ നടപടികള്‍. പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
വെബ് സൈറ്റില്‍ ആദ്യം പേര് രജിസ്റ്റര്‍ചെയ്തു എന്നുള്ളതുകൊണ്ട് എന്തെങ്കിലും പരിഗണന കിട്ടില്ല എന്ന് നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ. വി. മുസ്തഫ അറിയിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരികെ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികള്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടങ്ങുന്നത്.
വിമാനങ്ങള്‍ അനുവദിച്ചുകഴിഞ്ഞാല്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയം നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിക്കും. അങ്ങനെയാണ് നാട്ടിലേക്ക് മടങ്ങേണ്ടവരുടെ പരിഗണനപ്പട്ടിക തയാറാക്കുക. നാട്ടില്‍ എത്തിയാല്‍ പ്രവാസികള്‍ക്ക് നേരെ വീടുകളിലേക്ക് പോകാന്‍ കഴയില്ല. വിമാനത്താവളങ്ങള്‍ക്ക് സമീപം സജ്ജമാക്കിയ പ്രത്യേക താമസകേന്ദ്രത്തിലേക്കാണ് പോകേണ്ടിവരിക. യു.എ.ഇ. യില്‍ നിന്ന് കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ വിമാനയാത്രയ്ക്ക് അനുമതിയുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക