ഡിജിപിയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ കം മാനെജിങ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കുന്നു. സിവിൽ സർവീസ് അവസാന ദിവസം ഓഫിസിലാണ് കിടന്നുറങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഓഫിസ് മുറിയിൽ നിലത്ത് ബെഡ്ഷീറ്റ് വിരിച്ച ചിത്രത്തിനൊപ്പം സിവിൽ സർവീസ് അവസാന ദിവസത്തിന്റെ തുടക്കവും ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രി ഓഫീസിൽ എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പിണറായി സർക്കാരിന്റെ തുടക്കകാലത്ത് ഗുഡ്ബുക്കിലുണ്ടായിരുന്ന ജേക്കബ് തോമസ് പടിയിറങ്ങുമ്പോഴാകട്ടെ സർക്കാരുമായുളള കൊമ്പുകോർക്കലിലാണ്. ഇന്നലെ സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പ് ചടങ്ങിലും ജേക്കബ് തോമസ് പങ്കെടുത്തിരുന്നില്ല.
എക്കാലവും വിവാദങ്ങൾക്കൊപ്പമായിരുന്നു ജേക്കബ് തോമസിന്റെ സർവീസ് ജീവിതം. പിണറായി സർക്കാർ അധികാരമേറ്റപ്പോൾ വിജിലൻസ് ഡയറക്ടറുടെ തസ്തികയിലേക്ക് വന്ന അദ്ദേഹം അഴിമതി വിരുദ്ധത എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയും സർക്കാരിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ പിന്നീട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന പരാതിയും വിജിലൻസ് കേസും അദ്ദേഹത്തിന്റെ രാജിയും ഐഐഎസുകാരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതുമെല്ലാം ജേക്കബ് തോമസിനെതിരായി മാറി.
ഉന്നത ഉദ്യോഗസ്ഥർ അടക്കം ജേക്കബ് തോമസിനെതിരെ വന്നതോടെ മുഖ്യമന്ത്രി അദ്ദേഹത്തെ കൈവിട്ടു. പിന്നാലെ ജേക്കബ് തോമസിനോട് നിർബന്ധ അവധിയിൽ പോകാൻ നിർദ്ദേശിച്ചു. പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റക്കു തന്നെ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി. അവധി പല തവണ സർക്കാർ ദീർഘിപ്പിച്ച് പിന്നീട് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടറുടെ പദവിയാണ് നൽകിയത്. ശേഷം സർക്കാരിന്റെ കടുത്ത വിമർശകനായി ജേക്കബ് തോമസ് മാറുകയും ചെയ്തു.
2017ൽ ഓഖി ദുരന്തസമയത്ത് സർക്കാരിനെതിരെയുളള പരസ്യവിമർശനവും അനുമതിയില്ലാതെ ആത്മകഥാപരമായ പുസ്തകം രചിക്കുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹം സസ്പെൻഷൻ അടക്കമുളള അച്ചടക്ക നടപടി നേരിട്ടു. നിയമപോരാട്ടത്തിന് ഒടുവിൽ തിരിച്ചെത്തിയപ്പോൾ നഷ്ടത്തിലോടുന്ന ഷൊർണൂർ മെറ്റൽ ഇൻസ്ട്രീലാണ് അദ്ദേഹത്തിന് നിയമനം നൽകിയത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുളളപ്പോൾ അനുമതിയില്ലാതെ പുസ്തകമെഴുതിയ കേസിൽ അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകുകയും ചെയ്തു. വിരമിക്കലിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക