സ്വകാര്യ ഗ്രൂപ്പിൽ പങ്കുവച്ച സ്നാപ് ചാറ്റ് വീഡിയോയുടെ പേരില്‍ ദേല അലിക്കെതിരെ നടപടി. സുഹൃത്ത് തന്റെ വീഡിയോ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നാണ് അലി ഇക്കാര്യത്തിൽ നൽകിയിരിക്കുന്ന വിശദീകരണം. കൊറോണ കോമഡിയായി ദേല അലി പങ്കുവെച്ച വീഡിയോയും അടിക്കുറിപ്പും വംശീയ അധിക്ഷേപമാണെന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അടുത്ത ഞായറാഴ്ച്ച നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ടോട്ടന്‍ഹാമിന്റെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം 24കാരനായ ദേല അലിക്ക് ഇക്കാരണത്താൽ നഷ്ടമാകും.
ഒരു മത്സര വിലക്കിന് പുറമേ ദേല അലി അരലക്ഷം പൗണ്ട് പിഴ അടക്കുകയും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കുകയും വേണം. വംശ-വര്‍ഗ്ഗ-വര്‍ണ്ണ-ദേശത്തിന്റെ പേരില്‍ നടത്തുന്ന അധിക്ഷേപത്തിനെതിരായ നടപടിയെക്കുറിച്ച് പറയുന്ന ഇ3 വകുപ്പിലാണ് ദെല അലിയുടെ കുറ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ആറിന് വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍ എടുത്ത വീഡിയോയാണ് വിവാദത്തിനു വഴിയൊരുക്കിയത്. മാസ്ക് ധരിച്ച ദേല അലി പുറകിലെ ഏഷ്യക്കാരനായ ഒരാള്‍ക്ക് നേരെ സൂം ചെയ്യുന്നുണ്ട്. ‘എന്ത് കൊറോണ, പരമാവധി ശബ്ദത്തില്‍ കേള്‍ക്കുക’ എന്നായിരുന്നു അടിക്കുറിപ്പ്. 160 പേരുടെ സുഹൃത്തുക്കളുടെ സ്നാപ്ചാറ്റ് ഗ്രൂപ്പിലാണ് ദേല അലി ഈ വീഡിയോ പോസ്റ്റു ചെയ്തത്. വൈകാതെ അനുചിതമെന്ന് കണ്ട് വിമാനം കയറും മുമ്പ് ഈ വീഡിയോ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.എന്നാൽ അതിനു മുൻപേ സുഹൃത്ത് വീഡിയോ ഷെയർ ചെയ്യുകയായിരുന്നു എന്നാണ് ദേല അലി നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക