സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ യഥാര്‍ഥ പിന്‍ഗാമി ആവാനുള്ള കഴിവ് വിരാട് കോഹ്ലിക്ക് ആണെന്ന് മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ കുമാർ സംഗക്കാര. ശാരീരികമായി മാത്രമല്ല മാനസികമായും വളരെ ഫിറ്റായിട്ടുള്ള ബാറ്റ്സ്മാനാണ് കോഹ്ലിയെന്നും സംഗക്കാര പറയുന്നു.
ക്രിക്കറ്റിനോടുള്ള അതിയായ പാഷനും റണ്‍സെടുക്കാനുള്ള ദാഹവും കോഹ്ലിയെ ഇതിഹാസ താരമാക്കി മാറ്റും. അസാധാരണമായ വിധം ഫിറ്റ്നസുള്ള കളിക്കാരനാണ് അദ്ദേഹം. താന്‍ ഇതു നേരില്‍ കാണുകയും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാവാനുള്ള അവസരം കോഹ്ലിക്കുണ്ട്. സംഗക്കാര പറയുന്നു.
പ്രചോദനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍ വിരാടാണ്. വിരാടില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ പാഷന് തന്നെയാണ്. കളിക്കളത്തില്‍ തന്റെ വികാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ഒരിക്കലും ഭയപ്പെടുന്നുമില്ല. ബാറ്റിങ്ങിലാണെങ്കിൽ ഒരു പാട് ഫാന്‍സി ഷോട്ടുകള്‍ അദ്ദേഹം കളിക്കാറില്ല. പകരം കൂടുതല്‍ ഫലവത്തായിട്ടുള്ള ഷോട്ടുകളാണ് കളിക്കാറുള്ളത്. സംഗക്കാര ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റ്സ്മാന് ആയ കോഹ്ലി ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. മൂന്ന് ഫോർമാറ്റിലും 50 നു മുകളിലാണ് കോഹ്ലിയുടെ ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക